കോഴിക്കോട് കോർപ്പറേഷനിൽ ഏഴുപേർ അറസ്റ്റിൽ
തിരുവനന്തപുരം/ കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകിയ സംഭവത്തിൽ മുൻ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായതിനു പിന്നാലെ സംസ്ഥാനത്തെ മറ്റ് കോർപ്പറേഷനുകളിൽ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമാന ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇടനിലക്കാരുമായി ചേർന്നുള്ള ഉദ്യോഗസ്ഥരുടെ ഒത്തുകളിയും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ചില റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വ്യാപക തട്ടിപ്പിന് വഴിവച്ചിട്ടുണ്ടാകുമെന്നാണ് നിഗമനം. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പരാതിയുണ്ട്.
കോഴിക്കോട്ട് അറസ്റ്റിലായവരിൽ കെട്ടിട ഉടമയും ഇടനിലക്കാരുമുണ്ട്. വ്യാജ കെട്ടിട നമ്പർ നൽകിയെന്ന് കണ്ടെത്തിയ ആറ് കെട്ടിടങ്ങളിൽ ഒരെണ്ണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ശേഷിക്കുന്നവയിൽ അന്വേഷണം തുടരുന്നു. ഒരു കെട്ടിടത്തിന് നാല് ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകുന്ന 'സഞ്ചയ' സോഫ്റ്റ് വെയറിന്റെ പാസ് വേഡ് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്.
ഉദ്യോഗസ്ഥർ ഇടനിലക്കാരുമായി ചേർന്ന് ക്രമക്കേട് നടത്തുന്നതും സോഫ്റ്റ് വെയറിന്റെ യൂസർ ഐഡിയും പാസ്‌വേഡും അലക്ഷ്യമായി കൈകാര്യം ചെയ്ത് മറ്റുള്ളവർക്ക് ക്രമക്കേട് നടത്താൻ വഴിയൊരുക്കുന്നതും തദ്ദേശ സ്ഥാപനങ്ങളിൽ പതിവാണെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് സംഭവത്തിൽ നഗരകാര്യവകുപ്പ് റീജിയണൽ ജോയിന്റ് ഡയറക്ടർ ഡി.സാജു ഇന്ന് മന്ത്രി എം.വി.ഗോവിന്ദന് പ്രാഥമിക റിപ്പോർട്ട് നൽകും. സഞ്ചയ സോഫ്റ്റ് വെയർ ലോഗിൻ ചെയ്യാൻ അനുമതിയുള്ള ഉദ്യോഗസ്ഥർ അത് കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശസ്ഥാപന മേധാവികൾക്കും മന്ത്രി നിർദ്ദേശം നൽകി.
റവന്യു ഇൻസ്‌പെക്ടർ, സൂപ്രണ്ട്, അസി.റവന്യു ഓഫീസർ, റവന്യു ഓഫീസർ തുടങ്ങിയവരുടെ യൂസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ക്രമക്കേട് നടത്തുന്നത്. കോർപറേഷനുകളിലെ സഞ്ചയ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാനും വീഴ്ച വരുത്തിയ അക്കൗണ്ടുകളെക്കുറിച്ച് റിപ്പോർട്ട് നൽകാനും സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ഇൻഫർമേഷൻ കേരള മിഷന് ഉടൻ നിർദ്ദേശം നൽകും.
തട്ടിപ്പിന്റെ വഴി
എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് ഒക്യുപെൻസി ലഭിക്കുന്ന ഫയലുകളാണ് റവന്യു വിഭാഗത്തിൽ കെട്ടിട നമ്പരിനായി കൈമാറുന്നത്. റവന്യു ഇൻസ്‌പെക്ടർ റിപ്പോർട്ട് തയ്യാറാക്കി, സൂപ്രണ്ടിനും റവന്യു ഓഫീസർക്കും കൈമാറി നമ്പർ അനുവദിക്കും. ബഹുനിലകെട്ടിടങ്ങൾക്ക് സെക്രട്ടറിയുടെ അനുമതി വേണം. കോഴിക്കോട്ട് ക്രമക്കേട് നടത്തിയ ഫയലുകൾക്ക് ഒക്യുപെൻസി നൽകിയിട്ടില്ല. റവന്യു ഇൻസ്പെക്ടറുടെ അക്കൗണ്ട് ഉപയോഗിച്ച് വ്യാജമായി മറ്റൊരു ഒക്യുപെൻസി നമ്പർ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കോഴിക്കോട്ട് അറസ്റ്റിലായവർ
കെട്ടിട്ട നികുതി വിഭാഗം ക്ലാർക്ക് ചേവരമ്പലം സ്വദേശി എൻ.പി.സുരേഷ് (56), തൊഴിൽ വിഭാഗം ക്ലാർക്ക് വേങ്ങേരി മഠത്തിൽ അനിൽകുമാർ (52), റിട്ട.അസി. എൻജിനിയർ പി.സി.കെ.രാജൻ (61), ഇടനിലക്കാരായ പി.കെ.ഫൈസൽ അഹമ്മദ് (51), ഇ.കെ.മുഹമ്മദ് ജിഫ്രി (50), എം.യാഷിർ അലി (45), കെട്ടിട ഉടമ പി.കെ. അബൂബക്കർ സിദ്ദിഖ് (54)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |