ഒരു ക്വിന്റൽ കമ്പിക്ക് 2200 രൂപ കൂടി
സിമന്റിന് 50 കിലോ ചാക്കിന് 70 രൂപ കൂടി
കൂലി 1150 രൂപ മുതൽ 1200 രൂപ വരെ
തിരുവനന്തപുരം: കൊവിഡിനു ശേഷം സജീവമായ നിർമ്മാണ മേഖലയെ പൊള്ളിച്ച് സിമന്റും കമ്പിയും ഉൾപ്പെടെയുള്ള നിർമ്മാണ വസ്‌തുക്കളുടെ വില തോന്നുംപടി ഉയർത്തുന്നു.
യുക്രെയിൻ - റഷ്യ യുദ്ധം കാരണം അസംസ്‌കൃത സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികളോട് വിതരണക്കാർ പറയുന്നത്.
കൊവിഡ് വിലക്കുകൾ ഒഴിവായതോടെ, വേനൽക്കാലത്ത് നിർമ്മാണ പ്രവൃത്തികൾ വ്യാപകമായത് മുതലെടുത്താണ് വിലക്കയറ്റം. ഇന്ധനവില വർദ്ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഈ വർഷം ജനുവരിയെ അപേക്ഷിച്ച് കമ്പിവില കിലോയ്ക്ക് 22 രൂപയോളമാണ് കൂടിയത്. ഒരു ക്വിന്റൽ കമ്പിക്ക് 2200 രൂപ ഒറ്റയടിക്ക് കൂട്ടി. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കിലോയ്‌ക്ക് 45 രൂപയായിരുന്നു കമ്പി വില. ഇതാണ് പലപ്പോഴായി കൂട്ടിയത്. സിമന്റിന് 50 കിലോ ചാക്കിന് 70 രൂപ വരെ കൂടി. വൻകിട,ചെറുകിട നിർമ്മാണങ്ങളെ ഇത് ഒരുപോലെ ബാധിച്ചു. കൊവിഡിനുശേഷം കൂലിയും വർദ്ധിച്ചു. നിർമ്മാണത്തൊഴിലാളിയുടെ കുറഞ്ഞ കൂലി 1150 മുതൽ 1200വരെയായി. നേരത്തെ ഇത് 950-1000 ആയിരുന്നു.
സ്‌ക്വയർ ഫീറ്റിന് കൂടിയത് 600 രൂപ വരെ
കെട്ടിട നിർമ്മാണത്തിന് ജനുവരിവരെ സ്‌ക്വയർ ഫീറ്റിന് 2000 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2600 രൂപ കവിയുമെന്ന് കോൺട്രാക്ടർമാർ പറയുന്നു. ഇതോടെ ഒരു വർഷത്തെ കരാറിൽ പണി തുടങ്ങിയവവർക്ക് ഇരുട്ടടിയായി. ഇപ്പോൾ പരമാവധി മൂന്നു മാസത്തേക്കാണ് കരാർ. പിന്നെ കരാർ പുതുക്കണം. നേരത്തെ ആറുമാസം മുതൽ ഒരു വർഷം വരെയായിരുന്നു കരാർ.
സാമഗ്രികളുടെ വില
ജനുവരിയിലും ഇപ്പോഴും
കമ്പി കിലോ 64 - 86 രൂപ
സിമന്റ് 380 - 450
എം സാൻഡ് 24,000 -32,000
ചുടുകല്ല് ലോഡ് 17000 - 21000
ചല്ലി ലോഡ് 31000-34000
'വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. തമിഴ്നാട് ലോബി ഉൾപ്പെടെ വീണ്ടും സജീവമായിരിക്കുകയാണ്.'
-കവടിയാർ ഹരികുമാർ
പ്രസിഡന്റ്,
ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |