
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾ വീണ്ടും 'കളർഫുൾ' ആയേക്കും. നിലവിലെ വെള്ള നിറം ആകർഷണീയമല്ലെന്നും വിനോദയാത്രയെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ബസ് ഉടമകളുടെ പരാതിയിലാണിത്. പിണറായി സർക്കാരിന്റെ അവസാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിട്ടി (എസ്.ടി.എ) യോഗത്തിൽ ഇക്കാര്യം ഇന്ന് പുനഃപരിശോധിക്കും.
അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് ജീവനുകൾ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളം നിറം നിർബന്ധമാക്കിയത്. മറ്റു ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപെടുന്ന നിറമാണ് വെള്ള. റോഡ് സുരക്ഷ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ പൊതുവാഹനങ്ങൾക്ക് വെള്ള ആക്കിയതും നിറം മാറ്റത്തിന് പ്രേരണയായി. നിറംമാറ്റത്തിനെതിരെ സമ്മർദ്ദങ്ങളുണ്ടായെങ്കിലും സർക്കാർ വഴങ്ങിയില്ല. വകുപ്പ് മന്ത്രി മാറിയതോടെയാണ് വീണ്ടും നീക്കം സജീവമായത്.
താരതമ്യ
പഠനം നടന്നില്ല
ഏകീകൃത നിറം നൽകിയതിനു ശേഷവും മുമ്പും നടന്ന അപകടങ്ങളെ കുറിച്ച് ഒരു പഠനവും നടത്താതെയാണ് ഒരു വിഭാഗം ബസ് ഉടമകളുടെ ആവശ്യം ഗതാഗതവകുപ്പ് പരിഗണിക്കാൻ തീരുമാനിച്ചത്. വെള്ള നിറത്തിലേക്ക് മാറിയ ശേഷം വലിയ അപകടങ്ങളുണ്ടായില്ല. മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന ചിത്രങ്ങൾ ടൂറിസ്റ്റ് ബസുകളിൽ പതിക്കുന്നതിനെ 2019ൽ ഹൈക്കോടതി വിലക്കിയിരുന്നു. എന്നാൽ,ഇത് നടപ്പാക്കുന്നതിൽ മോട്ടോർവാഹനവകുപ്പ് വരുത്തിയ അലംഭാവമാണ് കൂടുതൽ ക്രമക്കേടുകൾക്ക് വഴിയിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |