അതിദാരിദ്ര്യം ലഘൂകരിക്കുന്ന പദ്ധതിക്കായി സർവേ
വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ
സർക്കാരിന്റെ തുടക്കം ക്ഷേമ, കരുതൽ പദ്ധതികളുമായി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവർക്കും ഭവനം എന്ന വിശാല ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയൊഴിവാക്കാൻ ശക്തമായ നിയമനിർമ്മാണത്തിന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡിഷണൽ ചീഫ്സെക്രട്ടറി, വിദഗ്ദ്ധ അഭിഭാഷകൻ എന്നിവരടങ്ങിയ സമിതി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് ജൂലായ് 15നകം റിപ്പോർട്ട് നൽകണം. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികളെടുക്കും.
അഞ്ചു വർഷംകൊണ്ട് അതിദാരിദ്ര്യം ലഘൂകരിക്കാനുള്ള നടപടികളുടെ ഭാഗമായി വിശദ സർവേ നടത്തും. ഇതിനായി ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതും വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്നതുമായ സ്മാർട്ട് കിച്ചൻ പദ്ധതിക്ക് രൂപം നൽകാൻ ചീഫ്സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി, വനിതാ- ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനായി കെ- ഡിസ്ക് തയാറാക്കിയ മാർഗരേഖ പരിശോധിച്ച് ജൂലായ് പതിനഞ്ചിനകം റിപ്പോർട്ട് നൽകാൻ കെ-ഡിസ്കിനെ തന്നെ ചുമതലപ്പെടുത്തി.
മറ്റ് തീരുമാനങ്ങൾ:
സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം.
ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ദ്ധർ എന്നിവരടങ്ങിയ സമിതി ഈ പദ്ധതിക്ക് അന്തിമരൂപം നൽകും.
ഇ- ഓഫീസ്, ഇ- ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള പദ്ധതിക്കായി സമിതി.
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ഏകജാലക സംവിധാനം.
ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി പ്രാബല്യത്തിലാക്കും. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല.
ഇതിനായി പ്രത്യേക നിയമനിർമ്മാണം. നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |