തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്കും പ്രൊഫസർ പദവി അനുവദിക്കാൻ യു.ജി.സി ചട്ടങ്ങൾ മറികടന്ന് കാലിക്കറ്റ് സർവകലാശാല ഇറക്കിയ ഉത്തരവ് മറ്റ് സർവകലാശാലകളിലും നടപ്പാക്കാൻ സമ്മർദ്ദം.
സർക്കാർ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും എയ്ഡഡ് കോളേജുകളിൽ സർവകലാശാലകൾക്കുമാണ് നിലവിലെ അദ്ധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിക്കാനുള്ള അധികാരം. കേരള സർവകലാശാല കഴിഞ്ഞ വർഷം വിരമിച്ച അദ്ധ്യാപകരുടെ പ്രൊഫസർ പദവിക്കായുള്ള നിരവധി അപേക്ഷകൾ തള്ളിയിരുന്നു.
2018ലെ യു.ജി.സി റഗുലേഷൻ 6.3 വകുപ്പ് പ്രകാരം സർവീസിലുള്ളവരെയേ പ്രൊഫസർ പദവിക്ക് പരിഗണിക്കാവൂ. യു.ജി.സി ചട്ട പ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാവണം ഇന്റർവ്യൂ നടത്തി ഇതിനായി ശുപാർശ ചെയ്യേണ്ടത്. യു.ജി.സി റഗുലേഷനിൽ യാതൊരു ഭേദഗതിയുമില്ലാതെ അതേപടി നടപ്പാക്കി സർക്കാർ ഉത്തരവുമിറക്കിരുന്നു. വിരമിച്ച സർക്കാർ കോളേജ് അദ്ധ്യാപകർക്ക് പ്രൊഫസർ പദവി നൽകാനുള്ള വ്യവസ്ഥ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സർവീസിലുള്ളവരുടെ അപേക്ഷ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. വിരമിച്ചവരെ ഇന്റർവ്യൂവിന് ക്ഷണിക്കാനുമാവില്ല. കൂടുതൽ അദ്ധ്യാപകർ അക്കാഡമിക് വർഷാവസാനം വിരമിക്കുമെന്നതിനാൽ പ്രൊഫസർ പദവിക്ക് അർഹരായവരുടെ ഇന്റർവ്യൂ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ സർവകലാശാലാ തലത്തിൽ ശ്രമിക്കുന്നുണ്ട്.
വിരമിച്ചവർക്ക് പ്രൊഫസർ പദവി നൽകാനുള്ള കാലിക്കറ്റിന്റെ അസാധാരണമായ ഉത്തരവ് മറ്റിടങ്ങളിൽ നടപ്പാക്കുന്നത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാവും. മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി ലഭിക്കുന്ന ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വരെ ശമ്പള കുടിശിക നൽകേണ്ടിവരും. കാലിക്കറ്റ് സർവകലാശാലയിൽ മാത്രം ഇതിലൂടെ അഞ്ച് കോടിയുടെ അധികബാദ്ധ്യത സർക്കാരിനുണ്ടാവും.
പ്രൊഫസർ പദവി:
മന്ത്രി ആർ.ബിന്ദുവിന്
പ്രോട്ടോക്കോൾ കുരുക്കും
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ച മന്ത്രി ആർ.ബിന്ദുവിന് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകുന്നതിന് പ്രോട്ടോക്കോൾ കുരുക്കും. യു.ജി.സി മാനദണ്ഡ പ്രകാരം വിദഗ്ദ്ധ സമിതി അഭിമുഖം നടത്തേണ്ടത് നിർബന്ധമാണ്. മന്ത്രിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാതെ ഒഴിവാകാനാവില്ല.
കോളേജ് പ്രിൻസിപ്പൽ, മാനേജ്മെന്റിന്റെ പ്രതിനിധി, സർവകലാശാല നിശ്ചിക്കുന്ന രണ്ട് പ്രൊഫസർമാർ എന്നിവരടങ്ങിയ സമിതിയാണ് അഭിമുഖം നടത്തേണ്ടത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർവകലാശാലയുടെ പ്രോ ചാൻസലറുമെന്ന നിലയിൽ ഇവരുടെയെല്ലാം മേധാവിയാണ് മന്ത്രി. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് മുകളിലുള്ളത് മുഖ്യമന്ത്രിയും ഗവർണറും മാത്രമാണ്. അതിനാൽ വ്യക്തിപരമായ ആവശ്യത്തിനായി അഭിമുഖത്തിൽ പങ്കെടുത്താൽ അത് പ്രോട്ടോക്കോൾ ലംഘനമാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, യു.ജി.സി മാനദണ്ഡം അതേപടി നടപ്പാക്കുന്നതായി കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് വിരമിച്ചവർക്ക് മുൻകാല പ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാനുള്ള തീരുമാനമെടുപ്പിച്ചതെന്ന് അറിവായി. യു.ജി.സി മാനദണ്ഡത്തിൽ മാറ്റമുണ്ടെന്ന് സിൻഡിക്കേറ്റിൽ അജൻഡയോ കുറിപ്പോ വച്ചിട്ടില്ല. ആരുമറിയാതെ രഹസ്യമായി ചട്ടങ്ങൾ മാറ്റി വിസിയെക്കൊണ്ട് ഉത്തരവിറക്കിച്ചതായാണ് സൂചന.മന്ത്രി ബിന്ദു തിരഞ്ഞെടുപ്പിൽ പേരിനൊപ്പം പ്രൊഫസർ പദവി ചേർത്ത് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രൊഫസറെന്ന് രേഖപെടുത്തിയിരുന്നതും ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ കേസിൽ മന്ത്രിയെ രക്ഷിക്കാൻ കൂടിയാണ് കാലിക്കറ്റ് സർവകലാശാലയുടെ വഴിവിട്ട നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |