ആറ്റിങ്ങൽ /കല്ലമ്പലം: ബസിൽ കയറുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞു കയറിയ കാറിനടിയിൽ പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 17 പേർക്ക് പരിക്കേറ്രു. രണ്ടുപേരുടെ നില ഗുരുതരമാണ്. കടുവാപ്പള്ളി കെ.ടി.സി.ടി ആർട്സ് കോളേജിലെ ഒന്നാംവർഷ എം.എ ഇംഗ്ളീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ മാമം ശ്രീസരസിൽ വിജയകുമാറിന്റെയും മഞ്ജുവിന്റെയും മകൾ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ചാത്തൻപാറ കല്ലമ്പള്ളി വീട്ടിൽ സഫിൻഷാ (21), കോരാണി ഇടയ്ക്കോട് ആസിയ മൻസിലിൽ ആസിയ (21) എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം ആഴാംകോണം ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം 3.30ഓടെയായിരുന്നു അപകടം. പഴയ വെയിറ്റിംഗ് ഷെഡിന് സമീപം നിറുത്തിയ സ്വകാര്യ ബസിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ കൊല്ലം ഭാഗത്ത് നിന്നെത്തിയ കാർ നിയന്ത്രണംവിട്ട് ബസിന്റെ ഇടതുഭാഗത്തു കൂടി പാഞ്ഞു കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ശ്രേഷ്ഠയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ശ്രേഷ്ഠയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാറോടിച്ചിരുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേജസാണ് ശ്രേഷ്ഠയുടെ സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |