ന്യൂഡൽഹി : പരീക്ഷ റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസിന്റെ മൂല്യനിർണയ രീതി തീരുമാനിക്കാൻ സി.ബി.എസ്. ഇ പതിമൂന്നംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകി. വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിൻ കുമാർ അദ്ധ്യക്ഷനായ സമിതി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗം സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത്. ഒപ്പം മൂല്യനിർണ്ണയ മാനദണ്ഡം തയാറാക്കാൻ രണ്ടാഴ്ച സാവകാശം ഇന്നലെ കേന്ദ്രം സുപ്രീംകോടതിയിൽ നിന്ന് തേടിയിരുന്നു.
സമിതിയിലെ മറ്റ് അംഗങ്ങൾ
ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ ഉദിത് പ്രകാശ് റായ്,കേന്ദ്രീയ വിദ്യാലയ സംഗത് കമ്മീഷണർ നിധി പാണ്ഡെ, നവോദയ വിദ്യാലയ സംഗത് കമ്മീഷണർ വിനായക് ഗാർഗ്, ഛണ്ഡിഗഢ് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ രുബീന്ദ്രർജിത്ത് സിംഗ് ബ്രാർ,സി.ബി.എസ്.ഇ. ഡയറക്ടർ (ഐ.ടി.) അന്തരീക്ഷ് ജോഹ്‌രി , സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാഡമിക്‌സ്) ജോസഫ് മാനുവൽ, യു.ജി.സിയിൽ നിന്ന് ഒരു ഉദ്യാഗസ്ഥൻ, എൻ.സി.ഇ.ആർ.ടിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമേ സ്‌കൂളുകളിൽ നിന്ന് രണ്ട് പേരും സമിതിയിലുണ്ടാകും.
കർണാടക പ്ളസ് ടു പരീക്ഷ റദ്ദാക്കി: പത്താംക്ളാസ് പരീക്ഷ ജൂലായിൽ
ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ പി.യു.സി രണ്ടാം വർഷ (12-ാം ക്ളാസ്) പരീക്ഷകൾ റദ്ദാക്കാനും പത്താംക്ളാസ് പരീക്ഷ ജൂലായ് മൂന്നാം വാരത്തിൽ നടത്താനും കർണാടക സർക്കാർ തീരുമാനിച്ചു.
രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ അടുത്ത ലെവലിലേക്ക് പ്രമോഷൻ നൽകും. ആദ്യ വർഷ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ തലത്തിൽ വിലയിരുത്തൽ നടത്തിയാവും ഗ്രേഡ് നിശ്ചയിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ഗ്രേഡിംഗ് സംവിധാനത്തിൽ അതൃപ്തി ഉള്ളവർക്ക്, കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിന് ശേഷം പരീക്ഷ എഴുതാൻ അവസരം നൽകും.
പത്താം ക്ലാസ് പരീക്ഷ ജൂലായ് മൂന്നാം വാരത്തിൽ നടത്തും. കണക്ക്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് ഒരു മൾട്ടി ചോയ്സ് ചോദ്യപ്പേപ്പർ ആയിരിക്കും. ഭാഷാ വിഷയങ്ങൾക്ക് മറ്റൊരു ചോദ്യപ്പേപ്പറും. 40 മാർക്കിന്റെ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |