തിരുവനന്തപുരം: കേന്ദ്ര സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്ത് ഉപരിപഠനത്തിന് അവസരങ്ങൾ കുറയുന്നതായി സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ഇക്കാര്യം മുഖ്യമന്ത്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് ഗവർണർ ഉറപ്പുനൽകി. സി.ബി.എസ്.ഇ ഇത്തവണ 10, 12 ക്ലാസ് പരീക്ഷകൾ നടത്തിയിരുന്നില്ല. മുൻകാല ശരാശരി നോക്കിയുള്ള മൂല്യനിർണയമാണ് നടത്തിയത്. പാഠഭാഗങ്ങളുടെ നാലിലൊന്ന് പഠിച്ച്, മുഴുവൻ മാർക്കും വാങ്ങാൻ കഴിയുന്ന രീതിയാണ് കേരള സിലിബസിൽ സ്വീകരിച്ചത്. ഇതോടെ, കേരള സിലബസിൽ പഠിച്ചവരിൽ മുഴുവൻ മാർക്കും വാങ്ങിയവരുടെ എണ്ണവും എ പ്ലസ് എണ്ണവും പതിന്മടങ്ങ് കൂടി. കേന്ദ്രസിലബസിൽ 90 ശതമാനം വാങ്ങിയ പത്താംക്ലാസ് വിദ്യാർത്ഥിക്കു പോലും ഹയർ സെക്കൻഡറിയിൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. ബിരുദ പ്രവേശനത്തിലും ഇതേ പ്രശ്നമുണ്ടെന്നും മാനേജ്മെന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ജെ. എബ്രഹാം, സംസ്ഥാന കമ്മറ്റി അംഗം ജേക്കബ് ജോർജ് എന്നിവരാണ് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |