തിരുവനന്തപുരം: 'കെണി' എന്ന മലയാളസിനിമ അക്ഷരാർത്ഥത്തിൽ കെണിയായത് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയ്ക്കാണ്.കേരളത്തെ നടുക്കിയ ചാക്കോ വധം 37 വർഷം പിന്നിടുമ്പോഴും കഥയിലെ വില്ലൻ സുകുമാരക്കുറുപ്പ് അദൃശ്യനാണ്. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പാകുന്ന 'കുറുപ്പ് 'എന്ന സിനിമ ഇന്ന് പുറത്തിറങ്ങുമ്പോഴും ഫ്ലാഷ് ബാക്കിൽ തെളിയുന്നത് ചാക്കോയുടെ ദുരന്തമാണ്...
കരുവാറ്റ ശ്രീഹരി ടാക്കീസിൽ കെണിയുടെ സെക്കൻഡ് ഷോ തുടങ്ങി വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് ആലപ്പുഴ സ്വദേശി ചാക്കോയെ സുകുമാരക്കുറുപ്പ് കാറിൽ കയറ്റി മരണത്തിലേക്ക് കൊണ്ടുപോയത്. ചാക്കോയ്ക്കൊപ്പം അവസാന ചായ കുടിച്ച് യാത്രപറഞ്ഞ ശ്രീഹരി ടാക്കീസ് ഉടമ കുട്ടപ്പൻനായരുടെ മകൻ അഡ്വ.ശ്രീകുമാറിന്റെ മനസിൽ ഇപ്പോഴുമുണ്ട് അന്നത്തെ വിടപറയലിന്റെ നിമിഷങ്ങൾ.
എറണാകുളത്തെ ' മുനോദ് ആൻഡ് വിജയ 'എന്ന വിതരണ കമ്പനിയുടെ റപ്രസന്റേറ്റീവായിരുന്നു ചാക്കോ. ജഗതി എൻ.കെ.ആചാരിയും വിജയൻ കാരോട്ടും ചേർന്ന് എഴുതി, പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസ് നിർമ്മിച്ച്, ഹിറ്റ്മേക്കർ ശശികുമാർ സംവിധാനം ചെയ്ത സിനിമയാണ് കെണി.പ്രേംനസീറും കെ.ആർ.വിജയയും പ്രധാന അഭിനേതാക്കൾ. സെക്കൻഡ് ഷോ തുടങ്ങിയ ശേഷമാണ് ശ്രീകുമാറും ചാക്കോയും കരുവാറ്റ ടി.ബി ക്ളിനിക്കിന് വടക്കുള്ള ചായക്കടയിൽ പോയത്. അലമാരയിൽ ശേഷിച്ച രണ്ട് പരിപ്പുവട ഇരുവരും കഴിച്ചു. ഭാര്യ ഗർഭിണിയാണെന്നും അർത്തുങ്കൽ പള്ളി പെരുന്നാളിന് ഭാര്യയുമായി പോവണമെന്നുമൊക്കെ ചാക്കോ പറയുന്നുണ്ടായിരുന്നു.
ചായ കുടികഴിഞ്ഞ് ബസ് കാത്ത് ദേശീയ പാതയുടെ പടിഞ്ഞാറു വന്നു നിന്നു. പതിവായി പോകുന്ന കെ.എസ്.ആർ.ടി.സി ബസ് എത്തിയപ്പോൾ ചാക്കോ കൈ കാണിച്ചു. നിർഭാഗ്യവശാൽ ബസ് അല്പം മാറ്റിയാണ് നിർത്തിയത്. ചാക്കോ ഓടി ചെന്നപ്പോഴേക്കും വണ്ടി വിട്ടു. പ്രൊജക്‌ഷൻ മുറിയിലേക്ക് പോവേണ്ടതിനാൽ ചാക്കോയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. പിന്നീട് ഏതോ കാർ വന്നതും ചാക്കോ അതിൽ പോയതും ചായക്കടയിലെ ജോലിക്കാരിൽ നിന്നാണ് അറിയുന്നത്. അടുത്ത ദിവസം പുതിയ ഏതോ പടം തിയേറ്ററിന് നൽകുന്ന കാര്യം പറയാൻ ആലപ്പുഴ വൈ.എം.സി.എയ്ക്ക് സമീപം ചാക്കോ താമസിച്ച വീട്ടിൽ പോയിരുന്നു.ആലപ്പുഴ എസ്.ഡി.കോളേജിൽ രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിയായിരുന്നു അന്ന് ശ്രീകുമാർ. വീട്ടിലെത്തിയപ്പോഴാണ് ചാക്കോ എത്തിയില്ലെന്ന് അറിയുന്നത്. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. അടുത്ത ദിവസം ചാക്കോയുടെ ഭാര്യ ശാന്തയും ബന്ധുക്കളും ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പിന്നീട് തിയേറ്ററിലേക്ക് പോലീസ് ജീപ്പ് എത്തുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലാവുന്നത്. ജീപ്പിൽ വിലങ്ങിട്ട ഒരാൾ ഉണ്ടായിരുന്നു. സുകുമാരക്കുറുപ്പിന്റെ അളിയൻ ഭാസ്കരൻപിള്ള. ചാക്കോയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന്റെ ദൃക്‌സാക്ഷി. ഭാസ്കരൻപിള്ളയെ ചോദ്യം ചെയ്തതിലൂടെയാണ് പൊലീസ് കേസിന് തുമ്പുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |