ന്യൂഡൽഹി: മുൻ രാജ്യസഭാംഗവും പയനിയർ പത്രം മുൻ ഉടമയുമായ ചന്ദൻ മിത്ര അന്തരിച്ചു. 65വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലാണ് അന്ത്യം. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ ചന്ദൻ മിത്ര 2003ൽ നോമിനേറ്റഡ് എം.പിയായാണ് ആദ്യം രാജ്യസഭയിലെത്തിയത്. 2009ൽ ബി.ജെ.പിയിൽ ചേർന്ന് ആറുവർഷം മധ്യപ്രദേശിൽ നിന്നുള്ള എം.പിയായി തുടർന്നു. എൽ.കെ.അദ്വാനിയുമായി അടുപ്പം പുലർത്തിയ ചന്ദൻമിത്ര, മോദി-അമിത് ഷാ സഖ്യം വന്നതോടെ 2018ൽ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തി.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ തിരുവനന്തപുരം എം.പി ശശി തരൂരിന്റെ സഹപാഠിയായിരുന്നു. യൂണിയൻ പ്രസിഡന്റായി മത്സരിച്ച തരൂരിന്റെ പ്രചാരണ മേധാവിയായും പ്രവർത്തിച്ചു.
കൊൽക്കത്തയിൽ സ്റ്റേറ്റ്സ്‌മാൻ, ഡൽഹിയിൽ ടൈംസ് ഓഫ് ഇന്ത്യ, സൺഡെ ഒബ്‌സർവർ, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് പയനിയറിൽ എത്തിയത്. എഡിറ്ററായി പയനിയറിൽ ചേർന്ന അദ്ദേഹം പിന്നീട് ഉടമയാകുകയും ചെയ്‌തു. ഇക്കഴിഞ്ഞ ജൂണിൽ പത്രത്തിൽ നിന്ന് രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |