അമ്പലപ്പുഴ: രണ്ട് പതിറ്റാണ്ടിലേറെ അമ്പലപ്പുഴ അയ്യപ്പഭക്ത സംഘത്തിന്റെ സമൂഹപ്പെരിയോനായി ശബരിമല തീർത്ഥാടന സംഘത്തെ നയിച്ച കളത്തിൽ ചന്ദ്രശേഖരൻ നായർ (89) പെരിയോൻ സ്ഥാനം പിൻഗാമിക്ക് കൈമാറി. മുതിർന്ന കരപ്പെരിയോൻ ആനന്ദസദനത്തിൽ എൻ. ഗോപാലകൃഷ്ണപിള്ളയെ പുതിയ സമൂഹപ്പെരിയോനായി സംഘം ഭരണസമിതിയുടെയും കരപ്പെരിയോന്മാരുടെയും സംയുക്ത യോഗം തിരഞ്ഞെടുത്തു. സ്ഥാനം അടുത്തയാളിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കളത്തിൽ ചന്ദ്രശേഖരൻ നായർ കത്ത് നൽകിയിരുന്നു. 21 വർഷമാണ് ചന്ദ്രശേഖരൻ നായർ സമൂഹപ്പെരിയോനായി അമ്പലപ്പുഴ സംഘത്തെ നയിച്ചത്. ഇരുപതാം വയസ് മുതൽ അമ്പലപ്പുഴ സംഘത്തിനൊപ്പം ശബരിമല തീർത്ഥാടനം നടത്തുന്ന ഇദ്ദേഹം സമൂഹപ്പെരിയോനായി ചുമതലയേറ്റത് മുതൽ 2020 ജനുവരി വരെ എല്ലാ മലയാള മാസവും ശബരീശ ദർശനം നടത്തിയിരുന്നു. ഇരുന്നൂറിലധികം ആഴി പൂജകൾക്ക് മുഖ്യകാർമ്മികത്വവും വഹിച്ചു. അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം ആദ്ധ്യാത്മിക പ്രഭാഷകനെന്ന നിലയിൽ ശ്രദ്ധനേടി. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പ സംഗമങ്ങളിലും പങ്കെടുത്തു. പരേതയായ സുകുമാരിഅമ്മയാണ് ഭാര്യ. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ കെ.സി. ഹരികുമാർ, മാദ്ധ്യമ പ്രവർത്തകനായ ഡോ. കെ.സി. കൃഷ്ണകുമാർ എന്നിവരാണ് മക്കൾ. മഞ്ജുഷ (ക്ലാർക്ക്, അമ്പലപ്പുഴ കോടതി), ജയദേവി (അദ്ധ്യാപിക, ഭാരതീയ വിദ്യാഭവൻ, രാമനാട്ടുകര) എന്നിവരാണ് മരുമക്കൾ. യോഗത്തിൽ സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. സെകട്ടറി എൻ. മാധവൻകുട്ടി നായർ, വൈസ് പ്രസിഡന്റ് ജി. ശ്രീകുമാർ, ട്രഷറർ കെ. ചന്ദ്രകുമാർ, ജോയിന്റ് സെക്രട്ടറി വിജയ് മോഹൻ, കരപ്പെരിയോന്മാരായ പി. സദാശിവൻ പിള്ള, കെ. ചന്തു, കെ. അശോകൻ, ആർ. മണിയൻ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |