തിരുവനന്തപുരം: കേരളത്തിൽ ബാറുകളും ചില്ലറ മദ്യവില്പന ശാലകളും അടയുകയും അയൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണായതിനാൽ അതിർത്തി കടന്നുള്ള വിദേശമദ്യത്തിന്റെ വരവ് നിലയ്‌ക്കുകയും ചെയ്‌തതോടെ വാറ്രുചാരായം വീണ്ടും സുലഭമായി. കൊള്ളലാഭമുള്ള കച്ചവടമാണ് നടക്കുന്നത്. 1500രൂപ മുതൽ 2000 രൂപ വരെയാണ് പല ജില്ലകളിലും ഒരു കുപ്പി ചാരായത്തിന്റെ വില. എന്നിട്ടും വൈകുന്നേരമായാൽ ഒരു കുപ്പിക്കായി നെട്ടോട്ടമാണ്.
വിദേശമദ്യ ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നതോടെ വാറ്ര് ഏറക്കുറെ അവസാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ് വാറ്രിന് പണ്ട് മുതലേ മുന്നിൽ. പലയിടത്തും കുടിൽ വ്യവസായം പോലെയായിരുന്നു. വിദേശ മദ്യത്തിന്റെ ലഭ്യത കൂടുകയും എക്സൈസും പൊലീസും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെയാണ് വാറ്രു കേന്ദ്രങ്ങൾ നിശ്ചലമായത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യവും സുലഭമായിരുന്നു. ഇപ്പോൾ മദ്യത്തിന് കടുത്ത ദൗർലഭ്യമായതോടെയാണ് പഴയ വാറ്റ് സംഘങ്ങൾ സജീവമായത്.
35 ലിറ്റർ കോട, 10 കുപ്പി, 20,000 രൂപ
35 ലിറ്റർ കോട വാറ്റിയാൽ10 കുപ്പി വരെ ചാരായം കിട്ടും. ഇതിന് അഞ്ചോ എട്ടോ കിലോ ശർക്കരയുടെയും കുറച്ച് യീസ്റ്റിന്റെയും ചെലവേ ഉള്ളൂ. ഇപ്പോഴത്തെ വിലയ്ക്ക് 15,000 മുതൽ 20,000 രൂപ വരെ കിട്ടും. ആവശ്യക്കാർ തേടിപ്പിടിച്ചു വാങ്ങും. ഇപ്പോൾ ആധുനിക സംവിധാനങ്ങളും വാറ്റാൻ ഉപയോഗിക്കുന്നുണ്ട്.
എക്സൈസ് എൻഫോഴ്സ്‌മെന്റ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒരാഴ്ചയായി വ്യാപകമായി കോട പിടിച്ച് നശിപ്പിക്കുന്നുണ്ട്. വാറ്രുചാരായവും പിടികൂടിയിട്ടുണ്ട്.
കേസുകൾ കൂടുതൽ അംഗബലം കുറവ്
എക്സൈസിന്റെ ആകെ അംഗബലം ഏകദേശം 5200 ആണ്. കേരള പൊലീസിന്റെ പത്തിലൊന്നു പോലുമില്ല. ഓഫീസ് ഡ്യൂട്ടിയും മറ്ര് ഡ്യൂട്ടികളും കഴിഞ്ഞാൽ റെയ്ഡിനും നിത്യേനയുള്ള പരിശോധനകൾക്കുമായി ചെറിയ വിഭാഗമേ രംഗത്തുള്ളൂ. തിരുവനന്തപുരം ജില്ലയിൽ 75 പേരോളം കൊവിഡ് ബാധിതരാണ്. പെട്ടെന്ന് എത്താൻ കഴിയാത്ത സ്ഥലങ്ങളിലാവും വൻ വാറ്ര് കേന്ദ്രങ്ങൾ. അവിടെ പോകാൻ വാഹനസൗകര്യമോ ആൾബലമോ പലപ്പോഴും കാണില്ല. മറ്റ് ലഹരി വസ്തുക്കളും കൂടുന്നതിനാൽ അതിന് തടയിടേണ്ട ജോലിയും എക്സൈസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |