ചെന്നൈ:ആറുദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ പ്രളയത്തിൽ മുങ്ങി ചെന്നൈ നഗരം. ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 14 പേർ മരണമടഞ്ഞു.
സമീപ ജില്ലകളായ ചെങ്കൽപേട്ട്, കാഞ്ചീപുരം,തിരുവള്ളുവർ എന്നിവിടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. എട്ട് ജില്ലകളിൽ നാളെ വൈകിട്ട് വരെ ശക്തമായ മഴ പെയ്യുമെന്നും 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാമെന്നും കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മഴയെത്തുടർന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. ഇന്നലെ വൈകിട്ട് ആറുമണി വരെ വിമാനങ്ങൾക്ക് ഇറങ്ങാനായില്ല. വിമാനങ്ങൾ ഹൈദരാബാദ്, ബംഗളുരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. നാലു രാജ്യാന്തര സർവീസുകൾ അടക്കം എട്ടെണ്ണം റദ്ദാക്കി.
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ചെന്നൈയുടെ സമീപം കരയിൽ പതിക്കുമെന്നുറപ്പായതോടെ ചെന്നൈ ഉൾപ്പെടെ 20 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ ഇന്നലെ തീവ്രമായതോടെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി.16 മണിക്കൂറിനിടെ പലയിടങ്ങളിലും 20 സെന്റീമീറ്റിനു മുകളിൽ മഴപെയ്തു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്.
ഇതോടെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്ന് സർക്കാർ നിർദ്ദേശം നൽകി. ഇരുചക്രവാഹന യാത്ര വിലക്കി. വാണിജ്യ കേന്ദ്രങ്ങളായ ടി.നഗർ, പാരീസ് , തേനാംപേട്ട്, താമസസ്ഥലങ്ങളായ അണ്ണാനഗർ, കെ.കെ നഗർ, വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി, അമ്പത്തൂർ,ആവടി തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ നഗരജീവിതം സ്തംഭിച്ചു.
സബർബൻ ട്രെയിനുകൾ സർവീസ് വെട്ടിക്കുറച്ചു. സർക്കാർ ബസുകൾ നഗരത്തിൽ മാത്രം 1000 സർവീസുകൾ റദ്ദാക്കി.
പ്രളയം നേരിടാനുള്ള മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും ജനങ്ങൾക്ക് എത്തിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
-മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |