തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങൾ ചുമതലകൾ ജാഗ്രതയോടെയും കൂട്ടായ്മയോടെയും നിർവഹിക്കണമെന്നും അനാവശ്യ ഈഗോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി എത്തുന്നവർ മുതൽ പൊലീസ് മേധാവിവരെ സേനയുടെ ഭാഗമാണെന്ന തിരിച്ചറിവോടെ കൂട്ടായി പ്രവർത്തിക്കണം. എല്ലാ ഘട്ടത്തിലും ജാഗ്രതയുണ്ടാവണം. സ്റ്റേഷനുകളിലടക്കം കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. സേനയുടെ മേന്മയും മികവും വർദ്ധിപ്പിക്കാനാവണം പ്രവർത്തിക്കേണ്ടത്. ചില ഘട്ടങ്ങളിൽ പൊലീസ് ഈ ജാഗ്രതയും കൂട്ടായ്മയും പ്രകടിപ്പിച്ചപ്പോഴെല്ലാം സമൂഹത്തിന് നേട്ടമുണ്ടായി. പൊലീസിന്റെ സൈബർ ഡിവിഷൻ തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾ ഇരകളാക്കപ്പെടുന്ന സൈബർ കേസുകളിൽ അവരുടെ ഭാവി പ്രതികൂലമാവാത്ത രീതിയിൽ പ്രവർത്തിക്കാൻ പൊലീസിന് കഴിയണം. സൈബർ തട്ടിപ്പുകൾക്കൊപ്പം ബോധപൂർവമായ ദുരുപയോഗവും കൂടുന്നു. 'എന്നെ പറ്റിച്ചോളൂ' എന്നു പറഞ്ഞ് ആളുകൾ അമിതലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളിൽ ചെന്നുവീഴുന്നു. കഴിഞ്ഞ വർഷം 201കോടിയാണ് ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമായത്.
സൈബർ കുറ്റാന്വേഷണം ഏകോപിപ്പിക്കാൻ റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമുണ്ടാക്കും. സൈബർ മേഖലയിൽ കാര്യക്ഷമമായ ഇടപെടലിന് മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കും. സൈബർ ഡിവിഷന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മികച്ച സ്റ്റേഷനുകൾക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റാങ്കിംഗിൽ ഒമ്പതാമതെത്തിയ കുറ്റിപ്പുറം സ്റ്രേഷനിലെ 2023ലെ എസ്.എച്ച്.ഒ പി.കെ.പദ്മരാജനും സംഘത്തിനും മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. വിവിധ പൊലീസ് കെട്ടിടങ്ങളുടെയും 520 സ്റ്റേഷനുകളിലെ സി.സി ടിവി ക്യാമറകളുടെയും തിരുവനന്തപുരത്തെ സ്റ്റേറ്റ് കൺട്രോൾ റൂമിലിരുന്ന് വിവിധ ജില്ലകളിലെ നിരത്തുകളിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ദൃശ്യങ്ങൾ കണ്ടെത്താനാവുന്ന സംവിധാനത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി. ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എച്ച്.വെങ്കടേശ്, എം.ആർ.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |