തിരുവനന്തപുരം : തദ്ദേശ വകുപ്പ് ഏകീകരണത്തിന് പിന്നാലെ, തങ്ങൾക്ക് മേലുള്ള പരമാധികാരം ചീഫ് എൻജിനിയറിൽ നിന്ന് മാറ്റി പ്രിൻസിപ്പൽ ഡയറക്ടറിലേക്ക് നൽകിയതിൽ എതിർപ്പുമായി തദ്ദേശ എൻജിനിയർമാർ. പലരും കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ അതിനെതിരെ
കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
എൻജിയർമാർക്ക് മേൽ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർക്കോ, സെക്രട്ടറിമാർക്കോ നേരത്തെ നിയന്ത്രണമുണ്ടായിരുന്നില്ല. അയ്യായിരത്തിലധികം വരുന്ന എൻജിനിയറിംഗ് ജീവനക്കാർ തങ്ങളുടെ നിർദ്ദേശം അനുസരിക്കുന്നില്ലെന്ന പരാതി
അവർ ഉന്നയിക്കുന്നു. മാത്രമല്ല, തദ്ദേശവകുപ്പിൽ അഴിമതിയുടെ നിഴലിലാണ് എൻജിനിയറിംഗ് വിഭാഗം. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഇവർക്ക് മേൽ സർക്കാർ പിടി മുറുക്കിയത്.
കഴിഞ്ഞ മാസം ആദ്യം കൊച്ചി കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനിയറെ കോർപറേഷൻ സെക്രട്ടറി സസ്‌പെൻഡ് ചെയ്തു.. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സംബന്ധിച്ച് ദേശീയ ഗ്രീൻ ട്രൈബ്യൂണലിലുള്ള നടപടികളുടെ ഏകോപന ചുമലയുണ്ടായിരുന്ന സൂപ്രണ്ടിംഗ് എൻജിനിയർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ , സൂപ്രണ്ടിംഗ് എൻജിനിയർ ഇതിനെ ചോദ്യം ചെയ്ത് കോടതിയിൽ നിന്ന് സസ്പെൻഷന് താത്കാലിക സ്റ്റേ വാങ്ങി. എന്നാൽ ,ഏകീകരണത്തിന് മുമ്പായിരുന്നു ചീഫ് എൻജിനിയർ നിയമനാധികാരിയെന്നും ,ഇപ്പോൾ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി.ഇതോടെ സൂപ്രണ്ടിംഗ് എൻജിനിയറും,പിന്നാലെ ചീഫ് എൻജിനിയർ ജോൺസണും അവധിയിൽ പ്രവേശിച്ചു.എന്നാൽ മേയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് എൻജിനിയർ മുൻനിശ്ചയിച്ച പ്രകാരമാണ് അവധിയെടുത്തതെന്ന് തദ്ദേശ വകുപ്പ് അധികൃതർ വ്യക്തമാക്കി.
എൻജിനിയറിംഗ് വിഭാഗം
ചീഫ് എൻജിനിയർ
സൂപ്രണ്ടിംഗ് എൻജിനിയർ
എക്‌സിക്യൂട്ടീവ് എൻജിനിയർ
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ
അസിസ്റ്റന്റ് എൻജിനിയർ
ഓവർസിയർ
'ഏകീകരണവുമായി ബന്ധപ്പെട്ട് എൻജിനിയറിംഗ് വിഭാഗക്കാരുമായി വിശദമായ ചർച്ച നടത്തിയിരുന്നു. എൻജിറിയറിംഗ് വിഭാഗക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഉൾപ്പെടെ വകുപ്പിന്റെ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് ചീഫ് എൻജിനിയർ നൽകിയ ശുപാർശ പ്രകാരമുള്ള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്.'
-എം.ബി.രാജേഷ്
തദ്ദേശമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |