തിരുവനന്തപുരം: 65 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനാണ് പെട്രോളിനും, ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ചുമത്തിയതെന്നും സർക്കാരിന് വേറെ മാർഗ്ഗമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തേ നികുതി വരുമാനത്തിന് പല സ്രോതസുകളുണ്ടായിരുന്നു. ഇപ്പോൾ മദ്യവും പെട്രോളും മാത്രം. ഇതിൽ കൈ വയ്ക്കുകയല്ലാതെ മാർഗ്ഗമില്ല. നാടിനാവശ്യമായ പദ്ധതികളുടെ ഫണ്ട് സമാഹരിക്കാൻ വേറെ വഴിയില്ല. ജനങ്ങളെ ഉപദ്രവിക്കാനല്ല, മെച്ചപ്പെട്ട ജീവിതം നൽകാനാണിത്. പാവങ്ങൾക്ക് ജീവിക്കാൻ സാഹചര്യമുണ്ടാക്കണം.
സാമൂഹ്യ പെൻഷൻ നൽകാൻ പണം വേണമെണെന്ന് ബോദ്ധ്യമായതിനാലാണ് ജനം ഇന്ധന സെസിനെ അനുകൂലിക്കുന്നത്. നികുതി ചുമത്തുന്നത് പൊതു നന്മയ്ക്കായാൽ തർക്കമുണ്ടാവില്ല. ചില രാജ്യങ്ങളിൽ വരുമാനത്തിന്റെ 65 ശതമാനം വരെ നികുതിയുണ്ട്. അവിടെ എല്ലാ സാമൂഹ്യ സുരക്ഷയുമുള്ളതിനാൽ ജനം ചോദ്യം ചെയ്യുന്നില്ല. നാടിന്റെ നന്മയ്ക്കുള്ള നടപടികളാണിത്. യു.ഡി.എഫ് സർക്കാർ കൂട്ടിയ വെള്ളക്കരം അടയ്ക്കരുതെന്ന് സി.പി.എം ആഹ്വാനം ചെയ്തിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോൾ.
സെസ് ഒരു തവണ മാത്രം ചുമത്തുന്നതാണ്. കേന്ദ്രം മാസം തോറും വില കൂട്ടുന്നു. അതിനാണ് മാറ്റം വരേണ്ടത്. ഇഷ്ടം പോലെ വിലകൂട്ടുന്നത് ഒഴിവാക്കണം. സെസ് ഒരു രൂപയാക്കി കുറയ്ക്കാനിരുന്നതാണെന്ന് മാദ്ധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. അതു കണ്ട് പ്രതിപക്ഷം സമരം ചെയ്തു. മാദ്ധ്യമങ്ങളാണ് പ്രതിപക്ഷത്തെ പറ്റിച്ചത്. സെസ് കുറയ്ക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണമല്ല. സർക്കാർ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |