കൊച്ചി: കാൽ നൂറ്റാണ്ടു മുമ്പ് അച്ഛനും മകനുമായി ചാക്കോ മാഷിനെയും ആട് തോമയെയും അനശ്വരമാക്കിയ 'സ്ഫടികം' സിനിമയുടെ രണ്ടാംവരവ് ആഘോഷമാക്കി അണിയറ പ്രവർത്തകർ.
28 വർഷം മുമ്പ് റിലീസ് ചെയ്ത സ്ഫടികത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പങ്കെടുപ്പിച്ച് 'ഓർമ്മയിൽ സ്ഫടികം' എന്നപേരിൽ ഡർബാർഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങ് നടൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഭദ്രൻ, നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ, അഭിനേതാക്കളായ സ്ഫടികം ജോർജ്, അശോകൻ, ചാലി പാല, ജോണി, ആര്യ അനൂപ്, മേക്കപ്പ് മാൻ പട്ടണം റഷീദ് എന്നിവർ സംബന്ധിച്ചു.
സ്ഫടികത്തിന്റെ നിറംമങ്ങാത്ത ഓർമ്മകളുമായി ഡർബാർ ഹാൾ ഗ്രൗണ്ടിലെത്തിയ 'ചെകുത്താൻ' എന്ന ലോറിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
ചാക്കോമാഷിനെ അനശ്വരമാക്കിയ തിലകൻ, കെ.പി.എ.സി ലളിത, നെടുമുടി വേണു, എൻ.എഫ്. വർഗീസ്, രാജൻ പി.ദേവ്, കരമന ജനാർദ്ദനൻ നായർ, ബഹദൂർ, ശങ്കരാടി, പറവൂർ ഭരതൻ, സിൽക്ക് സ്മിത, കാമറാമാൻ ജെ.വില്യംസ്, അഭിനേതാവും സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്ന എൻ.എൽ. ബാലകൃഷ്ണൻ, പി.ഭാസ്കരൻ, എഡിറ്റർ എം.എസ്.മണി എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. മരിച്ചുപോയ പ്രമുഖതാരങ്ങളുടെ മക്കളും അടുത്ത ബന്ധുക്കളും ചടങ്ങിൽ അതിഥികളായി.
ജയ്സാൽമീറിൽ മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്ന മോഹൻലാൽ (ആട് തോമ) ചടങ്ങിൽ നേരിട്ട് എത്തിയില്ലെങ്കിലും ശബ്ദസന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു.
സ്ഫടികത്തിന്റെ നവീകരിച്ച ഡിജിറ്റൽ രൂപം 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 1995 മാർച്ച് 30നായിരുന്നു ആദ്യ റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |