പ്രകോപനപരമായ വസ്ത്രധാരണം ലൈംഗികാതിക്രമത്തിനുള്ള ലൈസൻസല്ല
കൊച്ചി: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തനുമായ സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യം നൽകിയ വിധിയിൽ ഇരയുടെ വസ്ത്രധാരണത്തെക്കുറിച്ച് കോഴിക്കോട് അഡി.സെഷൻസ് കോടതി നടത്തിയ വിവാദ പരാമർശം ഹൈക്കോടതി നീക്കി.സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്.വിവാദ പരാമർശം നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ദേശീയ വനിതാ കമ്മിഷനും ഹർജിയിൽ കക്ഷി ചേർന്നു.ഇരയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്ന കോടതിയുടെ അഭിപ്രായപ്രകടനം ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.പ്രകോപനപരമായ വസ്ത്രം ധരിച്ചുവെന്നത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനുള്ള ലൈസൻസല്ലെന്നും ഹൈക്കോടതി പറഞ്ഞു.
2020 ഫെബ്രുവരി എട്ടിന് 'നിളാ നടത്തം' എന്ന ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക ക്യാമ്പിനു ശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നാണ് പരാതി.കഴിഞ്ഞ ആഗസ്റ്റിലാണ് അഡി. സെഷൻസ് കോടതി വിവാദ പരാമർശങ്ങളോടെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.വിധിപറഞ്ഞ ജില്ലാ സെഷൻസ് ജഡ്ജി എസ്.കൃഷ്‌ണകുമാർ ഉൾപ്പെടെ നാലു ജഡ്ജിമാരെ ഹൈക്കോടതി സ്ഥലം മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |