തിരുവനന്തപുരം : നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ കഴിയാതെ വലയുന്ന പ്രാഥമിക കാർഷിക വായ്പാസഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ കുറഞ്ഞത് 500 കോടിയുടെ സഞ്ചിത നിധി രൂപീകരിക്കും. സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഇത്തരം സ്ഥാപനങ്ങളെ മികവുറ്റതാക്കാനുമുള്ള കർമ്മപരിപാടിയാണിതെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രാഥമിക കാർഷിക വായ്പാസംഘങ്ങളുടെ മിച്ച ധനവും കരുതൽ ധനവും സ്വരൂപിച്ചാണ് സഞ്ചിത നിധി രൂപീകരിക്കുന്നത്. സംഘങ്ങളുടെ സഹകരണത്തോടെ രൂപീകരിക്കുന്ന സംരക്ഷണ നിധി, സഹകരണ മേഖലയുടെ പൊതുവായ വികസനത്തിനും, പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുമായി ഉപയോഗിക്കും. നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങൾക്ക് നിലവിലെ പലിശ ഉറപ്പു വരുത്തും. നിധിയിലേക്ക് മുതൽക്കൂട്ടുന്ന തുക നിശ്ചിത കാലപരിധിക്ക് ശേഷമോ സംഘങ്ങൾക്ക് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നൽകും. സഹകരണ മേഖലയിലെ നിക്ഷേപവും നിക്ഷേപകരുടെയും സഹകാരികളുടെയും താത്പര്യങ്ങളും സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാർ ഉറപ്പാക്കും. സഞ്ചിത നിധിയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പു വരുത്തുന്നതിന് സംഘം, ജില്ലാ, സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചു ലക്ഷം
പരിരക്ഷ
നിലവിൽ നിക്ഷേപകർക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് നിക്ഷേപ ഗ്യാരന്റി ബോർഡിലൂടെ ലഭ്യമാക്കുന്നത്. സംഘം ലിക്വിഡേറ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തുക നൽകുന്നതിന് വ്യവസ്ഥയുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം തിരികെ ലഭ്യമാക്കുന്ന തരത്തിൽ നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |