തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങൾക്ക് വിപണിയിൽ ന്യായവില ഉറപ്പാക്കുന്നതിനും വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2020ൽ ആരംഭിച്ച കേരള ഫാം ഫ്രഷ് പഴം, പച്ചക്കറി അടിസ്ഥാന വില പദ്ധതിയിൽ 2021 -22 വർഷത്തിൽ ആനുകൂല്യം ലഭിച്ചത് 9,763 കർഷകർക്ക് മാത്രം.
16 ഇനം പച്ചക്കറികൾക്കാണ് ആനുകൂല്യം നൽകുന്നത്. എന്നാൽ ഉത്പാദന ചെലവിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ താങ്ങുവില കണക്കാക്കിയിരിക്കുന്നതിനാൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ കർഷകർ വിമുഖത കാട്ടുകയാണ്.
2020ലാണ് പദ്ധതി ആരംഭിച്ചത്. അക്കൊല്ലം 2,712 കർഷകർക്കാണ് ആനുകൂല്യം ലഭിച്ചത്.
10 കോടി രൂപ പദ്ധതിയിലേക്ക് നീക്കിവച്ചിരുന്നെങ്കിലും അപേക്ഷകരുടെ എണ്ണം കുറവായതിനാൽ 3.01 കോടി രൂപ മാത്രമാണ് 2020-21ൽ കർഷകർക്ക് നൽകിയത്.
2021-22ൽ വീണ്ടും 10കോടി നീക്കിവച്ചു. എന്നാൽ 7.938 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. 2022-23 വർഷത്തിലേക്ക് 14.05 കോടി രൂപ നീക്കിവച്ചെങ്കിലും വിപണി വില താഴാത്തതിനാൽ ആർക്കും ആനുകൂല്യം നൽകിയിട്ടില്ല.
2020ൽ കണക്കാക്കിയ താങ്ങുവില കുറവാണെന്നും ഇതു വർദ്ധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാൻ കൃഷി മന്ത്രി പി.പ്രസാദ് നിർദ്ദേശം നൽകിട്ടുണ്ട്. താങ്ങുവില വർദ്ധിപ്പിച്ചാൽ മാത്രമേ കർഷകർക്ക് പദ്ധതിയിൽ താത്പര്യം ഉണ്ടാകൂവെന്ന് കർഷക സംഘടനാ നേതാക്കൾ പറയുന്നു.
പദ്ധതിയും നിർവഹണവും
16 ഇനം പച്ചക്കറികളുടെ വില നിർദ്ദിഷ്ട വിലയെക്കാൾ താഴുന്ന സാഹചര്യത്തിൽ വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നിവയുടേത് ഉൾപ്പെടെ 1,850ലധികം വിപണനകേന്ദ്രങ്ങളിലൂടെ തറവിലയ്ക്ക് സംഭരിക്കും. തുക കർഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കും.
വിളകൾ - തറവില (കി.ഗ്രാമിന്)
മരച്ചീനി -12 രൂപ
നേന്ത്രക്കായ - 30
കൈതച്ചക്ക -15
കുമ്പളം -9
വെളളരി -8
പാവൽ-30
പടവലം-16
വളളിപ്പയർ-34
തക്കാളി-8
വെണ്ട-20
ക്യാബേജ്-11
ക്യാരറ്റ്-21
ഉരുളക്കിഴങ്ങ്-20
ബീൻസ്-28
ബീറ്റ്റൂട്ട്-21
വെളുത്തുളളി-139
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |