കോയമ്പത്തൂർ: ഉക്കടം കാർ ബോംബ് സ്‌ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ഭാര്യയെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടിൽ സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതെന്ന് അന്വേഷണ സംഘം. പെട്ടികളിൽ പഴയ തുണികളാണെന്നാണ് ഇയാൾ ബധിരയും മൂകയുമായ ഭാര്യ നസ്രത്തിനെ ധരിപ്പിച്ചിരുന്നത്. ഐസിസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റും അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും പുസ്തകങ്ങളും വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
സ്‌ഫോടന സ്ഥലത്തുനിന്നു കണ്ടെടുത്ത ജമേഷ മുബിന്റെ ശരീരം ഷേവ് ചെയ്ത നിലയിലായിരുന്നു. ഈ വിവരങ്ങൾ അടങ്ങിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് അധികൃതർ കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറി.
പെൻഡ്രൈവിൽ നൂറോളം വീഡിയോകൾ
ജമേഷ മുബിന്റെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ ഐസിസ് പ്രചാരണ വീഡിയോകളടങ്ങിയ പെൻഡ്രൈവ് പിടിച്ചെടുത്തു. ഇയാളുടെ കഴിഞ്ഞ നാല് വർഷത്തെ നീക്കങ്ങളും ബന്ധങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നുമുള്ള സംശയത്തെ തുടർന്ന് 2019ലാണ് ജമേഷ മുബിനെ എൻ.ഐ.എ ചോദ്യം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |