ആലപ്പുഴ: ഊഹാപോഹങ്ങൾക്കും മാരത്തൺ ചർച്ചകൾക്കുമൊടുവിൽ ആലപ്പുഴയിലെ കെ.സി.വേണുഗോപാലിന്റെ എൻട്രി യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാക്കി. ഇന്നലെ രാവിലെ മണ്ഡലത്തിലെത്തിയ അദ്ദേഹത്തിന് ജില്ല അതിർത്തിയായ അരൂരിൽ പ്രവർത്തകർ ഗംഭീരസ്വീകരണം ഒരുക്കി. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല കൂടിയെത്തിയതോടെ ആവേശം ഇരട്ടിച്ചു.
കോൺഗ്രസിന് നഷ്ടമായ സീറ്റ് തിരിച്ചുപിടിക്കുകയെന്ന ദൗത്യത്തിന് ആലപ്പുഴക്കാർ ഒപ്പമുണ്ടാകുമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. തുറന്ന ജീപ്പിലെ റോഡ് ഷോയിൽ വാദ്യമേളങ്ങളുടെ അകമ്പടിയിൽ നൂറ് കണക്കിന് പ്രവർത്തകർ ബൈക്കുകളിൽ അണിനിരന്നു. അരൂർ മുതൽ കൊല്ലം അതിർത്തിയായ കരുനാഗപ്പള്ളി വരെ ഒറ്റദിവസം നീണ്ടുനിൽക്കുന്ന റോഡ് ഷോയാണ് കോൺഗ്രസ് ഒരുക്കിയത്. ദേശീയപാത ഒഴിവാക്കി തീരദേശ പാതയിലൂടെയായിരുന്നു യാത്ര. 66 സ്വീകരണ കേന്ദ്രങ്ങൾ കടന്ന് രാത്രി ഓച്ചിറയിൽ സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ‌്വ. എ.എം.ആരിഫ് ഇന്നലെ മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ചു. വൈകിട്ട് നടന്ന മണ്ഡലം കൺവെൻഷൻ എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |