തിരുവനന്തപുരം: നഗരപരിധിയിലെ 135 സ്‌കൂളുകളിൽ 467 വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ കുടുംബശ്രീ ജില്ലാമിഷൻ വഴി തലസ്ഥാന കോർപ്പറേഷൻ ആവിഷ്‌കരിച്ച പദ്ധതിയിൽ 41.85ലക്ഷം രൂപയുടെ വെട്ടിപ്പ് സി. എ.ജി കണ്ടെത്തി. യൂണിറ്റിന് 21,400 രൂപ വച്ച് 99.94ലക്ഷം രൂപയാണ് മൊത്തം കണക്കാക്കിയത്. 465 യൂണിറ്റുകൾ വാങ്ങി 148 സ്കൂളുകളിലാണ് സ്ഥാപിച്ചത്. ഇതിൽ ഒന്നിന് 9000 രൂപ വച്ച് വെട്ടിച്ചെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ പദ്ധതി നടത്തിപ്പ് ഏൽപ്പിച്ചത് സഹസ്ഥാപനമായ നന്മ യുവശ്രീ ഗ്രൂപ്പിനെയാണ്. പ്യുറെല്ല ക്ലെവർ എന്ന കമ്പനിയുടെ റിവേഴ്സ് ഓസ്‌മോസിസ് വാട്ടർ പ്യൂരിഫയറുകളുടെ 465 യൂണിറ്റുകൾ വാങ്ങി 148 സ്കൂളുകളിൽ സ്ഥാപിച്ചതിന് ജില്ലാമിഷന് കോർപ്പറേഷൻ 99.51ലക്ഷം രൂപ അനുവദിച്ചത് 2022 മാർച്ചിലാണ്. എന്നാൽ നന്മ യുവശ്രീ ഗ്രൂപ്പ് കോട്ടയത്തെ മെഡ് കോർപ്പ് എക്വിപ്മെന്റ്സിൽ നിന്ന് യൂണിറ്റൊന്നിന് 12,400 രൂപയ്ക്ക് പ്യൂരിഫയറുകൾ വാങ്ങിയിട്ട് 21,400 രൂപയുടെ വ്യാജകണക്ക് ഒപ്പിച്ച് ഫണ്ട് വെട്ടിച്ചെന്നാണ് സി.എ.ജി കണ്ടെത്തിയത്.
പ്രാഥമിക ഓഡിറ്റിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഓഫീസർ നിയോഗിച്ച മൂന്നംഗ സമിതി പർച്ചേസിലടക്കം തിരിമറി കണ്ടെത്തിയിരുന്നു. സർക്കാർ അന്വേഷണം നിർദ്ദേശിച്ച് തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ടും നൽകി. അന്വേഷണത്തിൽ പുരോഗതി ഇല്ലെന്നാണ് വിവരം.
തെളിഞ്ഞ തിരിമറികൾ:
1.സ്റ്റോർ പർച്ചേസ് മാന്വലും സർക്കാരുത്തരവുകളും ലംഘിച്ചു. മറ്റ് കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കാത നന്മ ഗ്രൂപ്പിനെ ഏകപക്ഷീയമായി ചുമതലയേല്പിച്ചു.
2. 2020 നവംബറിലാണ് നന്മ ഗ്രൂപ്പുമായി കരാറുണ്ടാക്കിയത്. മെഡ് കോർപ്പുമായി ആഗസ്റ്റിലേ നന്മ പർച്ചേസ് ഓർഡറിലേർപ്പെട്ട് 100 യൂണിറ്റുകൾ വാങ്ങി. കരാർ കിട്ടുമെന്ന ഉറപ്പ് നേരത്തേ ലഭിച്ചു.
3. ഫയലുകളിൽ യഥാർത്ഥ ബില്ലുകളോ വൗച്ചറുകളോ ഇല്ല.
4. മെഡ് കോർപ്പിൽ നിന്ന് നന്മ ഗ്രൂപ്പ് യൂണിറ്റൊന്നിന് 12,400 രൂപയ്ക്കാണ് വാങ്ങിയതെന്ന് ജി.എസ്.ടി ഇൻവോയ്സിൽ നിന്ന് ബോദ്ധ്യപ്പെട്ടു. ഇതേ വാട്ടർപ്യുരിഫയർ ഇ-മാർക്കറ്റിൽ യൂണിറ്റിന് 7,999 രൂപയ്ക്ക് ലഭ്യമായിരുന്നു. ജില്ലാമിഷന് യൂണിറ്റിന് 21,400 രൂപയ്ക്കാണ് കരാർ നൽകിയത്. 12,400 രൂപ കഴിച്ചുള്ള 9,000 രൂപയുടെ കണക്ക് തട്ടിക്കൂട്ടി.
5. ഇലക്ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികൾ വാങ്ങിയതിന് 1012 രൂപയും 1982 രൂപയും കാണിച്ചുള്ള വൗച്ചറുകളിലും പൊരുത്തക്കേട്.
6. മെഡ് കോർപ്പ് അടച്ച ജി.എസ്.ടി കാണിച്ചത് 8,79,560 രൂപ. 1,83,196 രൂപയാണ് അടച്ചതെന്ന് കണ്ടെത്തി.
4.28ലക്ഷം പാഴാക്കി
വാട്ടർ പ്യൂരിഫയറിന് രണ്ട് വർഷത്തെ സർവീസ് വാറണ്ടി കരാറിന്റെ ഭാഗമായിരുന്നു. ഓഡിറ്റ് സംഘം 14 സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ 45 യൂണിറ്റുകളിൽ ആറെണ്ണം സ്ഥാപിച്ചിട്ടില്ലെന്നും 20 എണ്ണം തകരാറാണന്നും കണ്ടെത്തി. ഏജൻസി സർവീസിംഗിന് തിരിഞ്ഞ് നോക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |