കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാൻ ക്രൈംബ്രാഞ്ച്. എത്ര ദിവസം ആവശ്യപ്പെടുമെന്നത് വ്യക്തമല്ല. അന്വേഷണ പുരോഗതി സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഇന്ന് കോടതിയിൽ നൽകും. ഈ മാസം നാലിനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത്. അന്വേഷണം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും ഒന്നാംപ്രതി പൾസർ സുനി, എട്ടാം പ്രതി നടൻ ദിലീപ് എന്നിവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ ദിലീപടക്കം ആറുപേർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സുനിയെ ചോദ്യംചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലുമാണ്. സുനിയുടേതായി പുറത്തുവന്ന കത്തിനെക്കുറിച്ച് തുറന്നുപറഞ്ഞ മാതാവ് ശോഭനയുടെ രഹസ്യമൊഴിയെടുക്കാനായിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും കൂടുതൽ സമയം ആവശ്യപ്പെടുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണ തീർക്കാൻ ആറുമാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
ശരത്തിനെക്കുറിച്ച് സൂചന
ഒളിവിൽപോയ ശരത് ജി. നായർ അന്വേഷണസംഘത്തിന്റെ പിടിയിലായതായി സൂചന. ഇയാൾ വിദേശത്തേയ്ക്ക് കടക്കുന്നത് ഒഴിവാക്കാൻ പാസ‌്പോർട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇത് ഇന്ന് കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ വീട്ടിൽ 2017 നവംബർ 15ന് നടത്തിയ വധഗൂഢാലോചനയിൽ പങ്കാളിയായ ആറാംപ്രതി ശരത്താണെന്ന് കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
കൂടുതൽ സമയം തേടി വിചാരണക്കോടതി അപേക്ഷ നൽകും
ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. തുടരന്വേഷണ പുരോഗതി വ്യക്തമാക്കി അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ടു കൂടി ചൂണ്ടിക്കാട്ടി സമയം നീട്ടിച്ചോദിക്കാനാണ് എറണാകുളം അഡി. സ്പെഷ്യൽ സെഷൻസ് കോടതി തയ്യാറെടുക്കുന്നത്. ഫെബ്രുവരി ആദ്യവാരം ഇതിനായി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |