എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ജെ എസ് സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമാണെന്ന് ഹെെക്കോടതി. മനുഷ്യത്വരഹിതമായ ആക്രമണമാണ് നിരവധി കുട്ടികൾക്ക് മുന്നിൽ വിദ്യാർത്ഥി നേരിടേണ്ടിവന്നതെന്നും ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നും ഹെെക്കോടതി വ്യക്തമാക്കി. സിദ്ധാർഥ് മരണപ്പെട്ടതിനെ തുടർന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എം. ആർ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ പരാമർശം.
ഗവർണറുടെ സസ്പെൻഷൻ ഉത്തരവ് നിയമപരമായി ചോദ്യം ചെയ്യില്ലെന്ന് മാദ്ധ്യമങ്ങളോട് വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നുവെങ്കിലും സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി അദ്ദേഹം ഗവർണറുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഈ ഹർജിയാണ് വാദത്തിനുശേഷം തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
വിസിയെ സസ്പെൻഡ് ചെയ്യാനുള്ള ഗവർണർക്കുള്ള അധികാരപരിധി ചോദ്യം ചെയ്തായിരുന്നു ഹർജി ഫയൽ ചെയ്തിരുന്നത്. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച കോടതി വിശദമായ വാദങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവർണർ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഡോക്ടർ കെ.എസ്. അനിലിനാണ് ഇപ്പോൾ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |