കൊച്ചി: സ്വവർഗാനുരാഗികളായ ആദിലയ്ക്കും നൂറയ്ക്കും ഇനി ഒരുമിച്ചു ജീവിക്കാം. കോഴിക്കോട് താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെന്ന പ്രണയിനിയെ വിട്ടു കിട്ടാൻ ആലുവ സ്വദേശിനി ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അനുവദിച്ചു. ആദിലയുടെ ഹർജിയിൽ എറണാകുളം ബിനാനിപുരം പൊലീസ് ഇന്നലെ ഉച്ചയോടെ ഫാത്തിമ നൂറയെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇവരുമായി സംസാരിച്ചു. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാൻ നിയമപരമായി തടസമില്ലെന്നു വ്യക്തമാക്കി നൂറയെ ആദിലയ്ക്കൊപ്പം വിട്ട് ഹർജി തീർപ്പാക്കി.
22 കാരിയായ ആദിലയും 23 കാരിയായ നൂറയും സൗദിയിലെ പഠനകാലത്താണ് പ്രണയത്തിലായത്. തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് ആദില ഹർജി നൽകിയത്. രാവിലെ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഉച്ചയോടെ നൂറയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിനിടെ ഇരുവരെയും വീട്ടുകാരെയും ബിനാനിപുരം പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശം വന്നതോടെ വീട്ടുകാർ നൂറയെ കോടതിയിലെത്തിച്ചു. ഇവർ ഒരുമിച്ചു ജീവിക്കുന്നതിൽ എതിർപ്പില്ലെന്ന് വീട്ടുകാർ രേഖാമൂലം നൽകിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ചേംബറിലേക്ക് വിളിപ്പിച്ച് ഇരുവരുമായി കോടതി സംസാരിച്ചു. ഒരുമിച്ച് ജീവിക്കാനാണ് താത്പര്യമെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് നൂറയെ ആദിലയ്‌ക്കൊപ്പം വിടുകയായിരുന്നു.
നൂറും ആദിലയുമായുള്ള ബന്ധത്തിന് ആദ്യം വീട്ടുകാർ എതിരായിരുന്നു. സൗദിയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയശേഷവും ഇവർ പ്രണയം തുടർന്നു. വീട്ടുകാരുടെ എതിർപ്പ് ശക്തമായതിനെത്തുടർന്ന് മേയ് 19ന് ഒളിച്ചോടി ഇവർ കോഴിക്കോട് ഒരു കേന്ദ്രത്തിൽ അഭയം തേടി. നൂറയുടെ ബന്ധുക്കൾ ഇവിടെയെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നാൽ നൂറയെ ബന്ധുക്കൾ ഇവിടെയെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |