ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ആറാഴ്ചയ്ക്കുള്ളിൽ ലഭിച്ചേക്കും. വിദേശരാജ്യങ്ങളിൽ വാക്സിൻ ഉപയോഗിക്കാനും ഇന്ത്യയിൽ വാക്സിനെടുത്തവർക്ക് വിദേശ യാത്ര ചെയ്യാനും ലോകാരോഗ്യ സംഘടനയുടെ അനുമതി അനിവാര്യമാണ്. കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ വിദഗ്ദ്ധോപദേശ സമിതി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കൊവിഡിനെതിരെയുള്ള ഫലപ്രാപ്തി, സുരക്ഷ, നിർമ്മാണ ഗുണ നിലവാരം തുടങ്ങിയവയാണ് അനുമതിക്കുള്ള മാനദണ്ഡം. നിലവിൽ ഫൈസർ, കൊവിഷീൽഡ്, ആസ്ട്രാസെനക ഇ.യു, ജാൻസെൻ, മൊഡേണ, സിനോഫാം വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്ത് 105 വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണെന്നും അവയിൽ 27എണ്ണം മൂന്നാം ഘട്ടത്തിലോ അതിനു മുകളിലോ ആണെന്നും സൗമ്യ അറിയിച്ചു. ഇന്ത്യയിൽ രണ്ടാംതരംഗത്തിന് കാരണമായ കൊവിഡ് ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ രണ്ടുഡോസ് വാക്സിൻ ധാരാളമാണെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |