പ്രതിദിന കുത്തിവയ്പ് രണ്ടര ലക്ഷമാക്കും
തിരുവനന്തപുരം : കൊവിഡിന്റെ രണ്ടാം തരംഗം ശമിച്ചതോടെ, മൂന്നാം തരംഗത്തെ നേരിടാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയും സർക്കാർ, സ്വകാര്യ മേഖലയിൽ കൂടുതൽ ആശുപത്രിക്കിടക്കകൾ ഒരുക്കിയും പ്രതിരോധം തീർക്കാനാണ് നിർദേശം.
ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ ഇതിനായി പ്രത്യേക ആക്ഷൻ പ്ലാനിന് രൂപം നൽകി. വാക്‌സിൻ ലഭ്യമാവുന്ന മുറയ്ക്ക് പ്രതിദിനം രണ്ട് മുതൽ രണ്ടരലക്ഷം പേർക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ഉൾപ്പെടെ വാക്‌സിനേഷൻ സംഘടിപ്പിക്കും. രജിസ്‌റ്റർ ചെയ്യാൻ അറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. നിലവിൽ കൊവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളിൽ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ഓക്‌സിജൻ കിടക്കകൾ, ഐ.സി.യു., വെന്റിലേറ്റർ എന്നിവയുടെ എണ്ണവും വർദ്ധിപ്പിക്കും. മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ കൂടുതൽ സംഭരിക്കും. പ്രതിദിന ഓക്‌സിജൻ ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയർത്തും.
കുട്ടികളിൽ
കരുതൽ
വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കുട്ടികളെ മൂന്നാം തരംഗം ബാധിക്കുമെന്ന് കണ്ട് പ്രത്യേക ജാഗ്രത പുലർത്തുകയാണ്. പീഡിയാട്രിക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികൾ തുടങ്ങി.
പീഡിയാട്രിക് ഐ.സി.യു കിടക്കകൾ കൂടുതലായി സജ്ജമാക്കും.
കുടുംബത്തിലെ ഒരംഗത്തിൽ നിന്ന് മറ്റുള്ളവരിലേക്ക് കൊവിഡ് പകരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കുട്ടികളെ കൂടാതെ പ്രായമായവർ, ഗുരുതര രോഗമുള്ളവർ എന്നീ ഹൈ റിസ്‌ക് വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും.
7719 രോഗികൾ, 161 മരണങ്ങൾ, ടി.പി.ആർ:11.26%
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻകുറവ്. അതേസമയം മരണനിരക്കിൽ കുറവില്ല. ഇന്നലെ 7719 പേരാണ് രോഗബാധിതരായത്. 161 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 11,342 ആയി. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ശതമാനം. രണ്ടാംഘട്ടവ്യാപനത്തിന് ശമനമുണ്ടെങ്കിലും ഞായറാഴ്ച പരിശോധന കുറഞ്ഞതും രോഗികളുടെ എണ്ണത്തിൽ പ്രതിഫലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |