തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് 35 ശതമാനം പേരും രോഗബാധിതരാകുന്നത് വീടുകൾക്കുള്ളിൽ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ എല്ലാവരും രോഗബാധിതരാകുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിൽ. ഹോം ക്വാറന്റൈനിൽ വരുത്തുന്ന വീഴ്ചയുടെ ഫലമാണിത്. സ്ഥിതി കൂടുതൽ സങ്കീർണമാകാതിരിക്കാൻ വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അല്ലാത്തവർ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണം. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
ചടങ്ങുകൾ കഴിയുന്നതും ഒഴിവാക്കണം
കൊവിഡ് കാലം കഴിയുന്നതുവരെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. കുട്ടികളെ ഷോപ്പിംഗിനും ഗൃഹസന്ദർശനത്തിനും കൊണ്ടുപോകരുത്. ഓഫീസുകളിലും പൊതുഇടങ്ങളിലും മറ്റും പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കണം.
മറക്കാതിരിക്കാം
പരിശോധനയ്ക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ കഴിയണം.
പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ,വ്യക്തികളെയോ സന്ദർശിക്കരുത്.
അനുബന്ധ രോഗമുള്ളവർ സ്വയം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാൽ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പടരാം.
20,000 കടന്ന് മരണം,
ടി.പി.ആർ 18.03%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 30,077 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. 18.03 ശതമാനമാണ് ടി.പി.ആർ. 28,650 പേർ സമ്പർക്കരോഗികളാണ്. 1195 പേരുടെ ഉറവിടം വ്യക്തമല്ല. 128 പേരാണ് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവർ. 162 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 20,134 ആയി. 104 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 18,997 പേർ രോഗമുക്തരായി. 68 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 346 വാർഡുകളിലാണ് ഡബ്ല്യു.ഐ.പി.ആർ (പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ) എട്ടിന് മുകളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |