തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും കൂടുന്നതോടെ ആളുകൾ ഒത്തുകൂടുന്നത് നിയന്ത്രിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒാൺലൈനായി ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കൗമാരക്കാരുടെ വാക്സിനേഷൻ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വിദ്യാലയങ്ങളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നത് പരിഗണനയിൽ.
വിവാഹം, മരണാനന്തരചടങ്ങുകളിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ. രാത്രികാല കർഫ്യു, വാരാന്ത്യ ലോക്ക് ഡൗൺ, കടകൾക്ക് നിയന്ത്രണം, സ്കൂളുകളുടെയും ഒാഫീസുകളുടെയും പ്രവർത്തനസമയം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുത്തില്ല. കടുത്ത നിയന്ത്രണങ്ങൾ പൊതുജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെ ഉപജീവനം കുറയ്ക്കുന്ന നടപടികൾ രോഗവ്യാപനം കൂടുതൽ നിരീക്ഷിച്ചതിന് ശേഷം മതിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ആരാധനാലയങ്ങളിലെ നിയന്ത്രണവും സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ തീരുമാനിക്കൂ.
കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താം. ടെലിമെഡിസിൻ സംവിധാനം ജനങ്ങൾ പ്രയോജനപ്പെടുത്തണം. ഒമിക്രോണിനെതിരെ ജാഗ്രത പുലർത്താൻ വ്യാപകമായി ബോധവത്കരണം നടത്തും.
യോഗങ്ങൾ പരമാവധി
ഓൺലൈനിൽ നടത്തണം
*പൊതുപരിപാടികൾ അത്യാവശ്യസന്ദർഭങ്ങളിലൊഴികെ ഒാൺലൈനായി നടത്തണം
*സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും കുറയ്ക്കണം
*പരിപാടികളിൽ സാമൂഹ്യഅകലം കൃത്യമായി പാലിക്കണം
മൂന്നാം തരംഗം നേരിടാൻ മൾട്ടി ആക്ഷൻ പ്ലാൻ
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ആശുപത്രി അഡ്മിഷൻ, ഐ.സി.യു അഡ്മിഷൻ, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജൻ സ്റ്റോക്ക് എന്നിവ വർദ്ധിപ്പിക്കുന്ന രീതിയിലാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ഈ തയ്യാറെടുപ്പ്. ഓരോ സൂചന വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |