തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്ന് വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാൽ പ്രതിരോധം കൂടുതൽ ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മാസ്‌ക്ക് ധാരണം നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
എയർപോർട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധരോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കണം. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ഇൻഫ്ളുവൻസ കേസുകളും കൊവിഡും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇൻഫ്ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിച്ച് ചികിത്സ ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കും.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. മീനാക്ഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജനിത പരിശോധന ശക്തമാക്കും
ജനിതക വകഭേദം കണ്ടെത്താൻ സ്ഥിരമായി സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷൻ, കിടക്കകൾ, ഐ.സി.യു ഉപയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |