ന്യൂഡൽഹി:ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ രാജ്യത്ത് ഒരു മാസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വീണ്ടുമൊരു തരംഗമുണ്ടായാൽ ജനുവരി പകുതിയോടെ വരുമെന്നാണ് വിദഗ്ദ്ധ മുന്നറിയിപ്പ്.
കിഴക്കൻ ഏഷ്യയിലെ കൊവിഡ് വ്യാപനത്തിന് ശേഷം 30-35 ദിവസം കഴിഞ്ഞാണ് ഇന്ത്യയിൽ രോഗമെത്തിയത്.
പുതിയ വകഭേദം വഴിയുള്ള അണുബാധയുടെ തീവ്രത കുറവാണെന്നും വീണ്ടുമൊരു തരംഗമുണ്ടായാലും മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം നേരിടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആരോഗ്യ, ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നുണ്ട്.
ഡിസംബർ 24-26ൽ 39 കേസുകൾ
വിമാനത്താവളങ്ങളിൽ രണ്ടു ശതമാനം അന്താരാഷ്‌ട്ര യാത്രക്കാരിൽ പരിശോധന തുടങ്ങിയ ഡിസംബർ 24 മുതൽ 26വരെ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കും. 498 വിമാനങ്ങളിൽ എത്തിയവരെയാണ് പരിശോധിച്ചത്. ഇന്നലെ രാജ്യത്ത് 188 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.
മൂക്കിലൂടെയുള്ള വാക്‌സിൻ ഉപയോഗത്തിൽ മുന്നറിയിപ്പ്
മൂക്കിൽ ഒഴിക്കുന്ന ഇൻകോവാക് വാക്‌സിൻ (നേസൽ വാക്സിൻ) ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളതാണെന്ന് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് (എൻ.ടി.എ.ജി.ഐ) മേധാവി ഡോ. എൻ.കെ. അറോറ പറഞ്ഞു.
ഇൻകോവാക് ആദ്യ ബൂസ്റ്റർ ഡോസ് ആണ്. ഒരു കരുതൽ ഡോസ് എടുത്തവർക്ക് ഇത് ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിൻ ആപ്പിൽ അനുവദിച്ചിട്ടുള്ളത് ആദ്യ രണ്ട് ഡോസും ബൂസ്റ്ററും അടക്കം മൂന്ന് ഡോസ് മാത്രമാണ്.
ഇൻകോവാകിന്റെ മെച്ചം
മൂക്കിലും വായയിലും പ്രതിരോധം നൽകുന്നു. വൈറസ് ശരീരത്തിൽ കടക്കില്ല. എല്ലാ ശ്വാസകോശ വൈറസുകൾക്കും അണുബാധകൾക്കും പ്രതിരോധം .
ഡോസ്: ഓരോ മൂക്കിലും നാല് തുള്ളി. കുറച്ച് സമയം മൂക്കടപ്പ് ഉണ്ടാകാം.
വാക്‌സിൻ എടുത്ത ശേഷം 15 മുതൽ 30 മിനിറ്റ് വരെ നിരീക്ഷണത്തിൽ ഇരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |