തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ലാബ് ഡേറ്റ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിന്റെ സെർവർ തകരാറിലായതോടെ ഇന്നലെ സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം കിട്ടാതെ ജനം വലഞ്ഞു. ഇതോടെ സർക്കാരിന്റെ പ്രതിദിന കൊവിഡ് കണക്കുകളുടെ വിവരശേഖരണവും യഥാസമയം പൂർത്തിയാക്കാനായില്ല. ശനിയാഴ്ച രാത്രിവരെയുള്ള പരിശോധനാഫലങ്ങൾ മാത്രമാണ് ലാബുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യാനായത്.
സർക്കാർ കേന്ദ്രങ്ങൾക്ക് പുറമേ സ്വകാര്യ ലാബുകളും ഡേറ്റാ മാനേജ്മെന്റ് സിസ്റ്റം പോർട്ടലിൽ ഫലം രേഖപ്പെടുത്തിയ ശേഷമേ പൊതുജനങ്ങൾക്ക് നൽകാവൂ എന്നാണ് നിർദ്ദേശം. എന്നാൽ വിദേശത്തേക്ക് ഉൾപ്പെടെ പോകാനുള്ളവർ ശനിയാഴ്ച രാവിലെ സാമ്പിൾ നൽകിയിട്ടും ഇന്നലെയും ഫലം ലഭിക്കാത്ത സ്ഥിതിയുണ്ടായി. ആവശ്യക്കാർ വാശിപിടിച്ചതോടെ സ്വകാര്യ ലാബുകൾ ഫലം പോർട്ടലിൽ രേഖപ്പെടുത്താതെ നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സർക്കാർ, സ്വകാര്യമേഖലയിലെ പരിശോധനാ കേന്ദ്രങ്ങൾ ഫലം കൂട്ടത്തോടെ പോർട്ടലിൽ രേഖപ്പെടുത്താൻ തുടങ്ങിയതാണ് സെർവർ തകരാറിലാകാൻ കാരണം. തകരാർ പരിഹരിക്കാൻ നടപടി ആരംഭിച്ചു. ഇന്ന് ഉച്ചയോടെ പരിഹരിക്കുമെന്നുമാണ് വിവരം. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ആന്റിജൻ പരിശോധന നിറുത്തിവച്ചിരുന്നു. ഇപ്പോഴത് വീണ്ടും ആരംഭിച്ചതോടെ പരിശോധനകളുടെ എണ്ണവും കൂടി. ഒരാഴ്ചയായി സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ പരിശോധനയ്‌ക്ക് എത്തുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |