തിരുവനന്തപുരം: കൊവിഡ് കാലത്ത് ട്രെയിനുകളിൽ യാത്രക്കാർ കുറഞ്ഞതോടെ പൊലീസ് സുരക്ഷ പേരിന് മാത്രമായെന്ന് ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ് പ്രസിൽ അമ്മയും മകളും ഉൾപ്പെടെ കവർച്ചയ്ക്ക് ഇരയായ സംഭവം ഉണ്ടായത്. നിലവിൽ സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും സുരക്ഷ ശക്തമല്ലെന്നാണ് പരാതി. പല സ്റ്റേഷനുകളിലെയും സി.സി ടി.വി കാമറകൾ പ്രവർത്തന രഹിതമായെന്നും ആക്ഷേപമുണ്ട്. വനിത കമ്പാർട്ട്മെന്റിൽ രണ്ട് സായുധരായ വനിതാ പൊലീസ് ഓഫീസർമാർ വേണമെന്ന നിർദേശം ഹൈക്കോടതി നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ല. കഴിഞ്ഞദിവസം കവർച്ച നടന്നത് വനിതാ കമ്പാർട്ടുമെന്റിൽ അല്ലെങ്കിലും സ്ത്രീ യാത്രക്കാരുള്ള ബോഗികളിൽ സുരക്ഷ കൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അഗ്സർ സ്ഥിരം കുറ്റവാളി
കഴിഞ്ഞ ദിവസം ട്രെയിനിൽ കവർച്ച നടത്തിയ അഗ്സർ ബാഗ്‌ഷെ സ്ഥിരം കുറ്റവാളിയാണെന്ന് റെയിൽവേ പൊലീസ് പറയുന്നു. ചില കേസുകളിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കവർച്ച നടത്തുന്നതാണ് രീതി. തമിഴ്നാട്ടിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ അയച്ചുനൽകിയ ഇയാളുടെ ചിത്രങ്ങളാണ് ഇന്നലെ കവർച്ചയ്ക്ക് ഇരയായവരെ കാണിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ച് ഇയാൾ എവിടെയാണ് ഇറങ്ങിയത് എന്ന് കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |