ആലുവ: കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ മോസ്കോയ്ക്ക് സമീപം ഇടിമിന്നലേറ്റ് കുഴിക്കാട്ടുമാലിൽ ഷെമീറിന്റെ നാല് കറവപ്പശുക്കൾ ചത്തു. ഷെമീറിന്റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കൾക്ക് ശനിയാഴ്ച്ച രാത്രിയിലാണ് മിന്നലേറ്റതെന്നാണ് വിവരം. കിടാവുകൾ മറ്റൊരു തൊഴുത്തിൽ ആയിരുന്നതിനാൽ രക്ഷപ്പെട്ടു. കീഴ്മാട് വെറ്ററിനറി ആശുപത്രിയിലെ ഡോ. ബബിത സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി മിന്നലേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ നാല് മണിയോടെ കറവയ്ക്കായി ഷെമീർ തൊഴുത്തിൽ എത്തിയപ്പോഴാണ് നാലു പശുക്കളും ചത്തുകിടക്കുന്നത് കണ്ടത്. രാത്രിയിൽ ശക്തമായ മഴയായിരുന്നതിനാൽ പശുക്കളുടെ കരച്ചിലൊന്നും ഷെമീറും കുടുംബവും കേട്ടിരുന്നില്ല.
വർഷങ്ങളായി ക്ഷീരകർഷകരാണ് ഷെമീറും കുടുംബവും. മാതാവ് സൈനബ, ഭാര്യ ഹസീന, മക്കളായ യാസിൻ, ഫയാസ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാന മാർഗമായിരുന്നു നിത്യേന 40 ലിറ്ററോളം പാൽ ലഭിച്ചിരുന്ന പശുക്കൾ. സമീപവാസികൾക്കും മാറമ്പിള്ളി സൊസൈറ്റിയിലുമാണ് പാൽ നൽകിയിരുന്നത്. കീഴ്മാട് സഹകരണ ബാങ്കിൽ വീടിന്റെ ആധാരം നൽകി രണ്ട് ലക്ഷം രൂപ വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. 1.75 ലക്ഷത്തോളം രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |