തിരുവനന്തപുരം: ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് സി.പി.ഐ. അതുകൊണ്ടുതന്നെ മുന്നണിയുടെ രാഷ്ട്രീയ ദൗത്യങ്ങൾ കൃത്യമായി നിറവേറ്റുക പാർട്ടിയുടെ മുഖ്യ കടമയാണെന്നും സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു.
എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിൽ വ്യതിയാനമുണ്ടായപ്പോഴെല്ലാം തിരുത്താൻ പാർട്ടി ശക്തമായ തീരുമാനമെടുത്ത് മുന്നോട്ട് പോയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ അവകാശപ്പെട്ടു. മുന്നണിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണത്. തുടർഭരണത്തിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കരുതലോടെയും പ്രവർത്തിക്കാൻ മുന്നണി പ്രതിജ്ഞാബദ്ധമാണ്.
കേരളമോഡൽ വികസനം അച്ചുതമേനോൻ സർക്കാരിന്റെ സൃഷ്ടിയാണ്. കേരളം വളരെ താഴ്ന്ന പ്രതിശീർഷവരുമാനമുള്ളപ്പോഴാണ് വളരെ ഉയർന്ന മാനവവികസന സൂചിക കൈവരിച്ചത്. 1970കളിൽ അച്ചുതമേനോൻ സർക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ച ഈ വികസനപാതയെ ഡോ.കെ.എൻ.രാജ്, അമർത്യ സെൻ തുടങ്ങിയ സാമ്പത്തികവിദഗ്ദ്ധരാണ് കേരളമോഡൽ എന്ന് വിശേഷിപ്പിച്ചത്. ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടി. ആഭ്യന്തര ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുകയാണ് നമ്മുടെ വെല്ലുവിളി.
കേന്ദ്രത്തിലെ മോദിസർക്കാരിന്റെ ഭരണക്കെടുതികളിൽ നിന്ന് ആശ്വാസം ലഭിക്കാനും മതനിരപേക്ഷത ഊട്ടിയുറപ്പിക്കാനും സദ്ഭരണം കാഴ്ചവയ്ക്കാനുമാണ് എൽ.ഡി.എഫിനെ ജനം തിരഞ്ഞെടുത്തത്. ആ ഉത്തരവാദിത്വം നിറവേറ്റാൻ എൽ.ഡി.എഫിന് ബാദ്ധ്യതയുണ്ട്. എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |