കരടിന് പി.ബി അംഗീകാരം
ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ വിശാല മതേതര പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്യുമ്പോഴും കോൺഗ്രസുമായി ദേശീയതലത്തിൽ പരസ്യമായ സഖ്യം ഒഴിവാക്കാനും പ്രാദേശിക തലത്തിൽ രാഷ്‌ട്രീയ സാഹചര്യം നോക്കി ധാരണയുണ്ടാക്കുന്ന നിലവിലെ രീതി തുടരാനും നിർദേശിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം അംഗീകാരം നൽകി.
സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന്
ജനുവരി 7, 8, 9 തിയതികളിൽ ഹൈദരാബാദിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി അന്തിമ രൂപം നൽകും.
ദേശീയ സഖ്യത്തിന്റെ കാര്യത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന വാദമാണ് പി.ബിയിൽ ഉയർന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാട് അടുത്തകൊല്ലം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ വിശദമായി ചർച്ച ചെയ്‌ത് രൂപീകരിക്കാമെന്നും പാർട്ടി കരുതുന്നു. അതിനാൽ ഏകകണ്ഠമായാണ് പി.ബി കരട് രാഷ്ട്രീയ
പ്രമേയത്തിന് അംഗീകാരം നൽകിയത്. ചൂടുപിടിച്ച ചർച്ചകൾ ഇല്ലാതിരുന്നതിനാൽ രണ്ടു ദിവസം തീരുമാനിച്ചിരുന്ന യോഗം ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്‌തു.
ദേശീയ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്തില്ലെന്നും വർഗീയതയെ ചെറുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും നേരത്തെ പി.ബിയിൽ ചർച്ച ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ കോൺഗ്രസ് ബന്ധത്തിന് അനുകൂലമല്ല.
അതേസമയം, കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന അഭിപ്രായമാണ് ബംഗാൾ ഘടകത്തിനുള്ളത്. ഇതു കണക്കിലെടുത്താണ് തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെപ്പോലെ പ്രാദേശിക രാഷ്‌ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കാമെന്ന മുൻ നിലപാട് തുടരുന്നത്. യു.പി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഇടതുപാർട്ടികൾ ഒന്നിച്ചു മത്സരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |