തൃശൂർ: ചേറ്റുവയിൽ 30 കോടിയുടെ ആംബർഗ്രിസുമായി (തിമിംഗില ഛർദ്ദി) മൂന്ന് പേരെ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ശക്തമാക്കി. ആംബർഗ്രീസ് ഇവർക്ക് കൈമാറിയത് ഇയാളാണെന്നാണ് വിവരം. പ്രതികളെ പിടികൂടുന്നതിനിടെ ഒരാൾ രക്ഷപ്പെട്ടിരുന്നു. ഇയാളെയും ഉടൻ പിടികൂടാനാണ് ശ്രമം. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.
മീൻ പിടിക്കാൻ പോയവരിൽ നിന്നാണ് ഇത് ലഭിച്ചതെന്നാണ് പ്രതികളുടെ മൊഴി. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. സുഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. തിമിംഗിലം ഛർദ്ദിക്കുന്ന ആംബർഗ്രിസ്, സ്‌പേം തിമിംഗിലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുക് പോലുള്ള വസ്തുവാണ്. വിപണിയിൽ സ്വർണത്തേക്കാൾ വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ആംബർഗ്രിസ് ഉപയോഗിക്കുന്നത്. 1982ലെ അന്താരാഷ്ട്ര കരാർ പ്രകാരമാണ് തിമിംഗിലവേട്ടയ്‌ക്കൊപ്പം ആംബർഗ്രിസിന്റെ കൈമാറ്റവും നിരോധിച്ചത്. ഇന്ത്യ ഈ കരാർ അംഗീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |