ചേർത്തല: അവിവാഹിതയായ ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഹോദരീ ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു.
കടക്കരപ്പള്ളി തളിശ്ശേരിത്തറ ഉല്ലാസന്റെ മകൾ ഹരികൃഷ്ണയെ (25) വെള്ളിയാഴ്ച രാത്രി കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പുത്തൻകാട്ടുങ്കൽ വീട്ടിൽ രതീഷിനെ (ഉണ്ണി-40) ശനിയാഴ്ച രാത്രിയോടെ പട്ടണക്കാട് പൊലീസ് പിടികൂടിയിരുന്നു.
ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന ഹരികൃഷ്ണ സഹപ്രവർത്തകനുമായി പ്രേമത്തിലാണെന്നും വിവാഹത്തിൽ എത്തുമെന്നുമുള്ള സംശയമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മുഖത്തേറ്റ ഇടിയിൽ നിലത്തുവീണ ഹരികൃഷ്ണയുടെ തലയ്ക്ക് ക്ഷതമേറ്റപ്പോൾ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോലീസ് പറയുന്നത് :
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ ജോലികഴിഞ്ഞ് തങ്കി കവലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് ബൈക്കിൽ വീട്ടിൽ കൂട്ടിക്കൊണ്ടു വന്നശേഷം കൂട്ടുകാരനെ കുറിച്ചു ചോദിച്ചു മർദ്ദിച്ചു. കഴുത്തിനു കുത്തിപ്പിടിച്ച് തല ജനലിൽ ഇടിച്ചു. ബോധം കെട്ട് നിലത്തുവീണ യുവതിയെ മാനഭംഗപ്പെടുത്തി. തുടർന്ന് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാൻ പദ്ധതിയിട്ടെങ്കിലും മഴ പെയ്തു. തുടർന്ന് മൃതദേഹം മുറിയിൽ ഉപേക്ഷിച്ചു മുങ്ങിയെന്ന് രതീഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം രതീഷ് തങ്കി കവലയിൽ കൂടെ ജോലി ചെയ്യുന്നയാളിന്റെ വീട്ടിലാണ് രാത്രി കഴിഞ്ഞത്. രാത്രി 12 ഓടെ എത്തിയ രതീഷ് ഒരു കുപ്പി മദ്യവും കരുതിയിരുന്നു. ഇരുവരും ചേർന്ന് മദ്യപിക്കാൻ ഒരുങ്ങിയെങ്കിലും നടന്നില്ല.ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ചെങ്ങണ്ടയിലെ ബന്ധുവിന്റെ വീട്ടിലേക്ക് ബൈക്കിൽ പോയി. വിദേശത്തു നിന്ന് പൊലീസിന് വന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ചെങ്ങണ്ടയിൽ നിന്ന് രാത്രിയോടെ പിടികൂടുകയായിരുന്നു. വർക്ക്‌ഷോപ്പിലെ പെയിന്റിംഗ് തൊഴിലാളിയാണ് രതീഷ്.
ഡിവൈ എസ്.പി വിനോദ്പിള്ളയുടെയും പട്ടണക്കാട് സ്റ്റേഷൻ ഓഫീസർ ആർ.എസ്.ബിജുവിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |