കോഴിക്കോട്: വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച നിർദ്ധന യുവാവ് സ്റ്റേഷനുമുമ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെയും സ്ഥലംമാറ്റി. വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റം. എസ്.ഐ ഉൾപ്പെടെ മൂന്നുപേരെ നേരത്തെ സസ്‌പെൻഡ് ചെയ്തതിന് പുറമേയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള കൂട്ടനടപടി. ഇവരുടെ മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കാതിരിക്കാണ് മുഴുവൻപേരേയും മാറ്റിയത്.
സി.ഐ, വനിത ഉൾപ്പെടെ നാല് എസ്.ഐമാർ, രണ്ട് എ.എസ്.ഐമാർ ഉൾപ്പെടെയുള്ളവർക്കാണ് മാറ്റം. യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ, ഒരു എ.എസ്.ഐ, ഒരു സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കായിരുന്നു സസ്‌പെൻഷൻ. സ്റ്റേഷനിലെ സി.സി ടി.വി ഹാർഡ് ഡിസ്ക് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുക്കൽ പൂർത്തിയായി. ശേഷിക്കുന്നവരുടെ മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
വടകര കല്ലേരിയിലെ കൊലോത്ത് ജാനുവിന്റെ മകൻ സജീവനാണ് (40) മരിച്ചത്. സ്റ്റേഷനുമുന്നിൽ കുഴഞ്ഞുവീണിട്ടും ഗ്യാസ് ട്രബിളാണെന്ന് കളിയാക്കിയ വടകര സ്റ്റേഷനിലെ പൊലീസുകാർ ആശുപത്രിയിൽ കൊണ്ടുപോകാനും തയ്യാറായിരുന്നില്ല. ക്രൂരത കണ്ട ഒരു ഓട്ടോ ഡ്രൈവറാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |