കൊല്ലം: കാക്കക്കുളിക്ക് കൊട്ടാരക്കര പെരുങ്കുളം ഏലായിൽ വിലക്ക്!. ബോർഡ് സ്ഥാപിച്ചില്ലെന്ന് മാത്രമേയുള്ളൂ, ഏലായിലെ തോട്ടിൽ കാക്കകൾ കുളിക്കാതിരിക്കാൻ വല വിരിച്ചിരിക്കുകയാണ് കർഷകർ.
കുളിക്കാൻ ഊഴം കാത്തിരിക്കുന്നവയും കുളി കഴിഞ്ഞ് ചിറക് കൊത്തി തോർത്തുന്നവയുമടക്കം പത്തും അതിലധികവും കാക്കകൾ ഒരു വാഴത്തണ്ടിൽ ഇരിപ്പുറപ്പിക്കുന്നതോടെ ഇല ഒടിഞ്ഞുതൂങ്ങും. കാക്കകൾ അടുത്ത ഇലയിലേയ്ക്ക് ചേക്കേറും. ഭാരം താങ്ങാനാകാതെ ആ ഇലയും ഒടിയും. ഇതിനിടെ നാമ്പുകൾ കൊത്തി അകത്താക്കുന്ന വിരുതന്മാരുമുണ്ട്. ഇങ്ങനെ ദിവസവും സംഭവിച്ചതോടെയാണ് കർഷകർ അറ്റകൈ പ്രയോഗമായി നൈലോൺ വല വിരിച്ചത്.ഇപ്പോൾ കാക്കകൾ ഏലായിൽ നിന്ന് അകന്നുതുടങ്ങി
പടക്കത്തെയും പേടിയില്ല
കാക്കശല്യം ഒഴിവാക്കാൻ പടക്കം പൊട്ടിച്ചെങ്കിലും ഒരു റൗണ്ട് പറന്ന് വീണ്ടും തിരികെ വാഴത്തണ്ടിൽ ഇരിപ്പുറപ്പിക്കും. കറുത്ത തുണികളും കണ്ണാടികളും തൂക്കിയിട്ടും കർഷകർ തോറ്റു. അങ്ങനെയാണ് വെള്ളം നിഷേധിച്ചുകൊണ്ട് നൈലോൺ വല വരിച്ചത്.
ഒടിഞ്ഞ ഇലകൾ വെട്ടിമാറ്റിയില്ലെങ്കിൽ ചെല്ലി ശല്യം ഉണ്ടാകും. മുഴുവൻ ഇലകളും ഒടിയുന്നതോടെ വാഴ നശിക്കും.
നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് കൈത്തോടിന് വലവിരിച്ചത്. ഇപ്പോൾ കാക്കശല്യം കുറഞ്ഞു.
മോഹനൻ പിള്ള,
കർഷകൻ, പെരുങ്കുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |