തിരുവനന്തപുരം:സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന് ബോണ്ട് നൽകുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ കോളേജുകളിൽ ബിരുദപ്രവേശനം നൽകാവൂ എന്ന ഗവർണറുടെ നിർദ്ദേശം നിയമവിരുദ്ധവും അപ്രായോഗികവുമാണെന്ന് വിദഗ്ദ്ധർ.
ബോണ്ട് നൽകിയില്ലെങ്കിൽ പ്രവേശനം നിഷേധിക്കാനോ ബിരുദം റദ്ദാക്കാനോ നിയമം ഇല്ല. കരാർ രൂപത്തിലുള്ള ബോണ്ടിന് പകരം വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം വാങ്ങാൻ തടസമില്ല. റാഗിംഗ് നടത്തില്ലെന്ന് വിദ്യാർത്ഥികൾ ഇപ്പോൾ സത്യവാങ്മൂലം നൽകുന്നുണ്ട്.
കോളേജ് പ്രവേശനത്തിന് നിശ്ചിത യോഗ്യതകളുണ്ട്. ഓപ്പൺ, വിദൂര, പ്രൈവറ്റ് കോഴ്സുകൾക്ക് പ്രായപരിധിയും ബാധകമല്ല. കുറ്റവാളികൾക്കായി സെൻട്രൽ ജയിലുകളിൽ കേരള, ഇഗ്നോ സർവകലാശാലാ കേന്ദ്രങ്ങളുണ്ട്. ക്രിമിനൽ കുറ്റം ചെയ്യുന്നവരുടെ ബിരുദം തിരിച്ചെടുക്കാനോ റദ്ദാക്കാനോ നിയമമില്ല. ആൾമാറാട്ടം, മാർക്ക് തട്ടിപ്പ്, വ്യാജരേഖ എന്നിവ കണ്ടെത്തിയാലേ ബിരുദം റദ്ദാക്കാനാവൂ. സിൻഡിക്കേറ്റ്, സെനറ്റ് ശുപാർശയയോടെ ചാൻസലറായ ഗവർണർക്ക് ഇതിന് അധികാരമുണ്ട്. ഇങ്ങനെയല്ലാതെ ബിരുദം റദ്ദാക്കാൻ നിയമമില്ല. അല്ലെങ്കിൽ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരണം. വ്യക്തിയുടെ വിദ്യാഭ്യാസവും അതിലൂടെയുള്ള ഉപജീവനവും നിഷേധിക്കുന്ന ഭേദഗതി ഭരണഘടനാവിരുദ്ധമാകും.
സർവകലാശാലാ നിയമനങ്ങൾക്ക് സ്ത്രീധനബോണ്ട് ഏർപ്പെടുത്തുന്നതും നിയമപ്രകാരം സാദ്ധ്യമല്ല. സർവകലാശാലകളും പി.എസ്.സിയുമാണ് നിയമന അധികാരി. നിയമനത്തിന് ഇത്തരം വ്യവസ്ഥ ഏർപ്പെടുത്തിയാൽ ഭരണഘടനാവിരുദ്ധമായേക്കും.
സ്ത്രീധനം ആവശ്യപ്പെട്ടാൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന 1961ലെ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കുകയാണ് വേണ്ടത്.
പാഠഭാഗമാക്കണം
സ്ത്രീധന നിരോധന നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം
ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങാം
2007 ജൂലായ്‌ക്കു ശേഷം വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നൽകേണ്ടതുണ്ട്
സ്ത്രീധന നിരോധന
നിയമം: ശിക്ഷ ഇങ്ങനെ
സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്‌താൽ അഞ്ച് വർഷം തടവ്, 15,000 രൂപ പിഴ
സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ്, 10,000രൂപ പിഴ
സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താൽ അഞ്ചു വർഷം തടവ്, 15000 രൂപ പിഴ
"ഗവർണറുടെ നിർദ്ദേശം നിയമവിരുദ്ധമാണ്. സ്ത്രീധനം ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കുറ്റം ചെയ്യില്ലെന്ന കരാറിന് വിലയില്ല. സ്ത്രീധനം വാങ്ങുന്നതൊഴികെ ബാക്കി കുറ്റങ്ങൾ ചെയ്യാമെന്നാണോ? "
-ജസ്റ്റിസ് ബി.കെമാൽപാഷ
ഹൈക്കോടതി റിട്ട.ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |