കൊളംബോ: 20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യൻ, റഷ്യൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ച് ശ്രീലങ്ക. ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് പ്രഖ്യാപനം. ഹാംബൻതോട്ടയിലുള്ള മട്ടല രാജപക്സ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യയുടെ ശൗര്യ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, റഷ്യയുടെ എയർപോർട്ട്സ് ഒഫ് റീജൻസ് മാനേജ്‌മെന്റ് കമ്പനി എന്നിവയ്ക്ക് 30 വർഷത്തേക്കാണ് നൽകുന്നത്. എത്ര തുകയ്ക്കാണ് കരാർ എന്ന് ശ്രീലങ്ക വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലും വിദേശ കടത്തിലും വഴുതി വീണ ശ്രീലങ്ക വിമാനത്താവളങ്ങളെ അടക്കം ലാഭകരമാക്കാനുള്ള ശ്രമത്തിലാണ്.
നഷ്ടം മാത്രം
2013ൽ മഹിന്ദ രാജപക്സ പ്രസിഡന്റായിരിക്കെ തുറന്നു
രാജപക്സയുടെ ജന്മനാട്ടിൽ
വിവാദങ്ങളുടെ കേന്ദ്രം
നിർമ്മിച്ചത് ചൈനയുടെ എക്സിം ബാങ്ക് വായ്പയിൽ
വിമാന സർവീസുകൾ തീരെ കുറവ്
ലോകത്തെ ഏറ്റവും ശൂന്യമായ വിമാനത്താവളമെന്ന് വിശേഷിപ്പിക്കപ്പെട്ടു
തുടക്കം മുതൽ സാമ്പത്തിക നഷ്ടം
വായ്പ തിരിച്ചടയ്ക്കൽ പ്രതിസന്ധിയിൽ
വായ്പ പുനഃക്രമീകരിക്കാൻ ചൈനയുമായി ചർച്ച തുടരുന്നു
അദാനി ഗ്രൂപ്പും
കൊളംബോയിലെ ബണ്ഡാരനായകെ, രത്മനാല വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയുടെ അദാനി ഗ്രൂപ്പുമായി ചർച്ച ചെയ്തെന്ന് ശ്രീലങ്ക നേരത്തെ അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അതേ സമയം, കൊളംബോ തുറമുഖത്ത് അദാനി പോർട്ട്സ് നിർമിക്കുന്ന കണ്ടെയ്നർ ടെർമിനലിന് 553 മില്യൺ ഡോളർ സഹായം നൽകുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.
രത്നദീപ മിഴിതുറന്നു
ഇതിനിടെ, ഇന്ത്യൻ കമ്പനിയായ ഐ.ടി.സി കൊളംബോയിൽ നിർമ്മിച്ച ഹോട്ടൽ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ഉദ്ഘാടനം ചെയ്തു. 4,200 ഏക്കറിലുള്ള 'ഐ.ടി.സി രത്നദീപ' ശ്രീലങ്കയിലെ ഏറ്റവും വലിയ ഹോട്ടലാണ്. ഐ.ടി.സി ഇന്ത്യക്ക് പുറത്ത് നിർമ്മിച്ച ആദ്യ ഹോട്ടലാണിത്. രാജ്യത്തെ ആദ്യ സ്‌കൈ ബ്രിഡ്ജും ഹോട്ടലിനോട് ചേർന്നുണ്ട്. ഡൽഹിയിലെ മൗര്യ, ചെന്നൈയിലെ ഗ്രാൻഡ് ചോള അടക്കം ആഡംബര ഹോട്ടലുകളിലൂടെ പ്രശസ്തമായ ഐ.ടി.സി ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഹോട്ടൽ ശൃംഖലയാണ്.
കടക്കെണിയിലാക്കിയ ചൈനീസ് വായ്പ
മട്ടല വിമാനത്താവളം അടക്കം അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് 420 കോടി ഡോളറാണ് ചൈന ശ്രീലങ്കയ്ക്ക് കടം കൊടുത്തത്. മഹിന്ദ രാജപക്സയും പിന്നീട് 2019ൽ പ്രസിഡന്റായ സഹോദരൻ ഗോതബയ രാജപക്സയും ചൈനയുടെ വാഗ്ദ്ധാനങ്ങളെ അമിതമായി ആശ്രയിക്കുകയും ഒടുവിൽ രാജ്യം 2022ൽ വൻ സാമ്പത്തിക പ്രതിസന്ധിയിൽ വഴുതി വീഴുകയുമായിരുന്നു.
ഇന്ത്യയുമായി അടുപ്പം പുലർത്തുന്ന റെനിൽ വിക്രമസിംഗെ പ്രസിഡന്റായ ശേഷം തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ് ശ്രീലങ്ക. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ നഷ്ടം നികത്താനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |