ന്യൂ ഡൽഹി : ഡാമുകളുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന തർക്കങ്ങൾ പരിശോധിക്കാനും,തീരുമാനമെടുക്കാനും സംസ്ഥാന ഡാം സുരക്ഷാ സമിതി
രൂപീകരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടുന്നതിൽ സുപ്രീം കോടതി തീരുമാനം നിർണായകമാകും. മുല്ലപ്പെരിയാർ വിഷയം പരിഗണിച്ചപ്പോഴാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കീഴിൽ സംസ്ഥാന ഡാം സുരക്ഷ സമിതി രൂപീകരിച്ച വിവരം കേന്ദ്ര സർക്കാർ അറിയിച്ചത്.
മുല്ലപ്പെരിയാർ ഡാം കേരളത്തിനകത്ത് സ്ഥിതി ചെയ്യുന്നുവെങ്കിലും ഉടമസ്ഥത തമിഴ്നാടിനാണ്. ഈ സാഹചര്യത്തിൽ ഡാമുമായി ബന്ധപ്പെട്ട സുരക്ഷ അടക്കം തർക്കങ്ങൾ പരിഗണിച്ച് തീരുമാനങ്ങളെടുക്കാൻ സമിതിക്ക് കഴിയുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ രണ്ടാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ എം.ആർ. ഷായും സഞ്ജയ് കരോലും അടങ്ങിയ ബെഞ്ച് നിർദേശം നൽകി. പകർപ്പ് കക്ഷികൾക്ക് കൈമാറണം. വിഷയം ആഗസ്റ്റ് 22ന് കേസ് വീണ്ടും പരിഗണിക്കും. കേരളത്തിന് വേണ്ടി അഭിഭാഷകരായ ജയ്‌ദീപ് ഗുപ്‌ത, ജി. പ്രകാശ് എന്നിവർ ഹാജരായി.
സമിതിയിൽ
നാലംഗങ്ങൾ
1. ദേശീയ ഡാം സുരക്ഷ അതോറിറ്റി മേഖലാ ഡയറക്‌ടർ
2. ഡെപ്യൂട്ടി ഡയറക്‌ടർ
3, ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രതിനിധി
4. ഡാമിന്റെ ഉടമസ്ഥതയുളള സംസ്ഥാനത്തിന്റെ പ്രതിനിധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |