SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

നൃത്തം കസറി; പ്രായം സുല്ലിട്ടു

Increase Font Size Decrease Font Size Print Page
soumya-

തൃശൂർ: മുട്ടുവേദന, നടുവേദന... പ്രായം 60 പിന്നിട്ടു. ഇനി നൃത്തം പഠിക്കാനോ എന്നു ചിന്തിക്കുന്നവരോട് ഈ വീട്ടമ്മമാർ പറയും, ധൈര്യമായി മുന്നോട്ടുപോകൂ. അവശതയൊക്കെ മാറും. മനസിനും ചെറുപ്പം വരും. ഇതു ഞങ്ങളുടെ നേരനുഭവം.

കുട്ടനെല്ലൂർ ഹിൽ ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷനിലെ പത്തംഗ വീട്ടമ്മമാരുടെ സംഘമാണിവർ. 68കാരി പോളിൻ, 60 കഴിഞ്ഞ സുനിത ദിലീപ്, ലൈല, അനീറ്റ, ഷൈനി, സീമ, മേരീസ്, ദീപ, ഷീല, ജോഫി. അസോസിയേഷന്റെ ആഘോഷ പരിപാടികളിൽ വെറുതെ ചുവടുവച്ചിരുന്ന ഇവരിന്ന് അസൽ ഭരതനാട്യം നർത്തകർ. മൂന്ന് വർഷത്തെ പരിശീലനശേഷം കഴിഞ്ഞ ദിവസമായിരുന്നു അരങ്ങേറ്റം. നൃത്തം മിന്നിച്ചപ്പോൾ പ്രായം തോറ്റു.

ഹിൽ ഗാർഡൻസിലെ അയൽക്കാരിയായ നൃത്താദ്ധ്യാപിക ആർ.എൽ.വി.സൗമ്യ സുജിത്താണ് അഭ്യസിപ്പിച്ചത്. തിരുവാതിര മാത്രം പഠിപ്പിച്ചാൽ മതിയെന്നാണ് അമ്മമാർ ആവശ്യപ്പെട്ടത്. പഠിച്ചു കഴിഞ്ഞപ്പോൾ ആവേശമായി. അങ്ങനെ ഭരതനാട്യം പഠിച്ചു. മോഹിനിയാട്ടമാണ് അടുത്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെയാണ് പരിശീലനം.

അരങ്ങേറ്റത്തിന് ഉദ്ഘാടകരായത് ഇവരുടെ ഭർത്താക്കന്മാരാണ്. മക്കളും പേരക്കുട്ടികളും റസിഡന്റ്സ് അസോസിയേഷനിലുള്ളവരും നിരന്നതോടെ സദസ് നിറഞ്ഞു. കാവ്യാമാധവനും അനു സിതാരയും അടക്കം അമ്പതിനായിരത്തിലേറെ നർത്തകരുടെ ഗുരുവായ ആർ.എൽ.വി.ആനന്ദിന്റെ ശിഷ്യയാണ് സൗമ്യ. ഒല്ലൂർ നൃത്താഞ്ജലിയിലെ അദ്ധ്യാപികയാണ്. ഭർത്താവ് സുജിത്ത് കാർ ഷോറൂം ഉദ്യോഗസ്ഥൻ. രണ്ട് മക്കൾ.

 ഏത് പ്രായത്തിലും നൃത്തം ചെയ്യാമെന്ന് ഈ അമ്മമാർ തെളിയിക്കുന്നു. അവരുടെ ഇച്ഛാശക്തിയാണ് നിർണായകമായത്.

- ആർ.എൽ.വി.സൗമ്യ

TAGS: DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY