കണ്ണൂർ: ഇരുപത്തിയെട്ടുവർഷത്തെ സൈനികവേഷം അഴിച്ചുവച്ച കണ്ണൂർ കാടാച്ചിറ സ്വദേശി റിട്ട. സുബേദാർ മേജർ ലിജേഷിന് (50) കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രത്തിൽ നർത്തകവേഷത്തിൽ അരങ്ങേറ്റം.
2024 ഒക്ടോബറിൽ സേവനം മതിയാക്കി കാശ്മീരിലെ മഞ്ഞുറഞ്ഞ ബാരക്കിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ലിജേഷ്, മകൾക്കൊപ്പം നൃത്തപഠനത്തിലേക്ക് കടക്കുകയായിരുന്നു.
സെമിക്ളാസിക്കൽ നൃത്തവുമായി പിതാവിനൊപ്പം പ്ളസ് വൺ വിദ്യാർത്ഥിയായ വൈദേഹിയും അരങ്ങ് നിറഞ്ഞു.
നൃത്താദ്ധ്യാപിക കലാവതിയുടെ അടുത്ത് മകൾ നൃത്തം പഠിക്കുന്നത് കണ്ടതോടെയാണ് ലിജേഷിന്റെ കലാവാസന വീണ്ടും ഉണർന്നത്. ഇതേ അദ്ധ്യാപിക ലിജേഷിനെ ചെറുപ്പത്തിൽ നൃത്തം പഠിപ്പിച്ചിരുന്നു. വീണ്ടും നൃത്തം പഠിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ധ്യാപികയ്ക്കും സന്തോഷം. വീട്ടിൽ അച്ഛൻ മകളുടെ ശിഷ്യനായി. 28 വർഷത്തെ പട്ടാള ജീവിതം ബലിഷ്ടമാക്കിയ ശരീരം ക്രമേണ ലാസ്യഭാവങ്ങൾക്ക് വഴങ്ങി.
ചെറുപ്പത്തിൽ മാർഷ്യൽ ആർട്സിലും കിക്ക് ബോക്സിംഗിലും മികവ് തെളിയിച്ച ശേഷമാണ്
ഇരുപതാം വയസ്സിൽ പട്ടാളത്തിൽ ചേർന്നത്.
ഭാര്യ ശാന്തിനിയും ഏഴാം ക്ളാസുകാരനായ മകൻ അവനീന്ദ്രയും പ്രോത്സാഹനവുമായി ഒപ്പം നിന്നു.
പട്ടാളക്യാമ്പുകളിൽ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ബഡാഘാന തുടങ്ങിയ ആഘോഷവേളകളിൽ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.
``സ്വപ്നങ്ങൾ എപ്പോൾ വേണമെങ്കിലും സഫലമാകാം. മകൾ പ്രചോദനമായി. ഞങ്ങൾ ഒരുമിച്ച് നൃത്തം ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി``-ലിജേഷ്
``അച്ഛൻ ആഗ്രഹം പറഞ്ഞപ്പോൾ അത്ഭുതമായി. അച്ഛന്റെ നിശ്ചയദാർഢ്യം എനിക്കും ആവേശമായി'``-വൈദേഹി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |