കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഇന്നലെ നടന്ന നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ നർത്തകി. പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്നും നർത്തകി വ്യക്തമാക്കി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണെന്നും അവർ പറഞ്ഞു.
'ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കെെയിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ സംഘാടനത്തിൽ പിഴവ് ബോദ്ധ്യപ്പെട്ടത് ഉമ തോമസിന് പരിക്കേറ്റപ്പോഴാണ്. പിന്നീട് പരിപാടിയിൽ പങ്കെടുത്തില്ല. ഞാൻ മുൻപും റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാൽ ഇന്നലെ പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അദ്ധ്യാപകർക്ക് ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നു',- നർത്തകി ആരോപിക്കുന്നു.
'മൃദംഗനാദം' എന്ന പേരിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരക്കുന്ന ഭരതനാട്യമായിരുന്നു സംഘടിപ്പിച്ചത്. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു സംഘാടകർ. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ്, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങിൽ നിന്നടക്കം നർത്തകർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയിൽ നർത്തകർ അണിനിരന്നത്. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |