
കൊച്ചി: രാഷ്ട്രീയ വൈരം മറന്ന് യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനും ഇടതു സർക്കാരും കൈകോർത്തപ്പോൾ അഞ്ചുകൊല്ലം നീണ്ട കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് അസാധാരണ വേഗത്തിൽ പരിഹാരം. കൊച്ചി നഗരത്തിലെ പുഴ പുറമ്പോക്കിലുള്ള തേവര കോന്തുരുത്തി കോളനി ഏപ്രിൽ 15നകം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനം നടപ്പാക്കാനാണിത്.
ഫയൽക്കുരുക്കിൽ പെടാതെ, കുടിയൊഴിപ്പിക്കേണ്ട 126 കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം 17.64 കോടി വിവിധ പദ്ധതികളിൽനിന്ന് അനുവദിക്കാനുള്ള കോർപ്പറേഷന്റെ ശുപാർശയ്ക്കാണ് കേവലം 24 ദിവസം കൊണ്ട് സർക്കാർ അനുമതി നൽകിയത്. ലൈഫ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ നിന്ന് ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി വേണ്ടിയിരുന്നു. സാധാരണ ഇതിന് അനുമതി നിഷേധിക്കേണ്ടതാണെങ്കിലും പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നൽകുകയായിരുന്നു. ഇതിന് തടസ നോട്ടുകൾ എഴുതുന്ന ഉദ്യോഗസ്ഥരും പ്രായോഗിക സമീപനം സ്വീകരിച്ചു.
ഫെബ്രുവരിയിൽ അനുമതി തേടി
പി.എം.എ.വൈ, പട്ടികജാതി ഭവനപദ്ധതി, ലൈഫ് മിഷൻ അടക്കം പദ്ധതികളിൽ നിന്ന് ഫണ്ട് അനുവദിക്കാനാണ് സർക്കാരിനോട് ഫെബ്രുവരി 16ന് അനുമതി തേടിയത്. കോർപ്പറേഷന്റെ തനതുഫണ്ടിൽ നിന്ന് 4.54 കോടി കൂടിയെടുത്ത് ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 11ന് തദ്ദേശവകുപ്പ് അനുവാദം നൽകുകയായിരുന്നു. 126 കുടുംബങ്ങൾക്ക് സ്ഥലംവാങ്ങി വീട് വച്ചുനൽകുന്നത് കൂടുതൽ ബാദ്ധ്യത വരുമെന്നതുകണ്ടാണ് തുക നൽകാൻ തീരുമാനിച്ചത്. പുറമ്പോക്ക് ഭൂമി കൈയേറിയെന്നാരോപിച്ച് പ്രദേശവാസി അഞ്ചുകൊല്ലം മുമ്പ് നൽകിയ കേസാണ് ഇപ്പോൾ തീർപ്പാകുന്നത്.
ഫണ്ട് കണ്ടെത്തിയത്
(തുക കോടിയിൽ)
പി.എം.എ.വൈ പദ്ധതി.................... 9.43
പട്ടികജാതി ഭവനപദ്ധതി.......................................2.40
ലൈഫ് മിഷൻ..........................................................1.26
തനത് ഫണ്ട്.............................................................4.54
ആകെ...................................................................... 17.64
ഏപ്രിൽ 10നുശേഷം 126 പേർക്കും ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകും. മറ്റൊരു മൂലമ്പിള്ളി ആകേണ്ട പദ്ധതിയാണ് ശാന്തമായി നടപ്പാക്കുന്നത്.
-വി.കെ.മിനിമോൾ
മേയർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |