കൊച്ചി: പറശിനിക്കടവ് ക്ഷേത്രദർശന വേളയിൽ കുരുമുളക് കൃഷിയോട് കമ്പം കയറിയ എറണാകുളം ആമ്പല്ലൂർ സ്വദേശി പി.കെ. പ്രമോദിന്റെ (43) തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങൾ. ബ്രസീലിയൻ തിപ്പലിയിലെ ഗ്രാഫ്റ്റിംഗ് ഉൾപ്പെടെ കുരുമുളകിന്റെ ഉത്പാദനം കൂട്ടാനും കൃഷി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്. പുതിയവ കണ്ടെത്തി ഗ്രാഫ്റ്റിംഗ് പരമാവധിയാളുകളെ പഠിപ്പിക്കുന്ന പ്രമോദിനെ തേടി അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം കർഷകരെത്തുന്നുണ്ട്.
ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളിയിൽ നിന്ന് എല്ലാമാസവും വിളവെടുക്കാം. പറശിനിക്കടവിൽ കണ്ടുമുട്ടിയ പയ്യാവൂർ സ്വദേശി സഹദേവനാണ് പ്രമോദിനെ കുരുമുളക് കൃഷിയിലേക്ക് നയിച്ചത്. പ്രമോദിന് ഗുണമേന്മയുള്ള തൈകളും നൽകി. തുടർന്ന് ആറു വർഷം മുമ്പ് 15 സെന്റിൽ തുടങ്ങിയ പരീക്ഷണം പാട്ടത്തിനെടുത്ത ഒന്നരയേക്കറിലേക്ക് വ്യാപിപ്പിച്ചു. പ്രമോദിന്റെയും കുടുംബത്തിന്റെയും ജീവിതവും കുരുമുളകിന്റെ താങ്ങിലാണ്. ഭാര്യ അമ്പിളിയും ഇളയസഹോദരൻ അജിത്തുമാണ് സഹായികൾ.
നാലാം മാസം
തിരിയിടും
20,000ലേറെ തൈകൾ നഴ്സറിയിലുണ്ട്. 90 മുതൽ 130 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില. സാധാരണ കൊടിയിൽ നിന്ന് വിളവെടുക്കാൻ 3 വർഷം വേണ്ടിവരുമെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റിക്കുരുമുളക് നാലാം മാസം തിരിയിടും. പന്നിയൂർ (1 മുതൽ 10വരെ),കരിമുണ്ട,തെക്കൻ,ഹൈറേഞ്ച്,ബ്ലാക് ഗോൾഡ്,പഞ്ചമി,വട്ടമുണ്ടി, നീലമുണ്ടി,കൊറ്റനാടൻ,കുതിരവാലി,മടമ്പരത്തി,ശ്രീകര,പെരിങ്കൊടി എന്നിവയ്‌ക്കു പുറമേ തനിനാടൻ ഇനങ്ങളുമുണ്ട്.
കരുത്തേകാൻ
തിപ്പലി
തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ ഏതുകാലാവസ്ഥയുമായും പൊരുത്തപ്പെടും. വെള്ളം കെട്ടിനിന്നാലും ചീയില്ല. ചാണകപ്പൊടി,വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി എന്നിവയാണ് വളം. പച്ചച്ചാണകം,കടലപ്പിണ്ണാക്ക്,വേപ്പിൻപിണ്ണാക്ക് എന്നിവ 48 മണിക്കൂർ പുളിപ്പിച്ച് ഒരു കപ്പ് തെളിയിൽ രണ്ടിരട്ടിവെള്ളം ചേർത്ത് തളിക്കും.
പച്ചക്കുരുമുളകിനാണ് ആവശ്യക്കാരുള്ളത്. കിലോയ്ക്ക് ശരാശരി 200 രൂപ. ഒരു തൈയിൽനിന്ന് വർഷത്തിൽ അരക്കിലോ കുരുമുളക് കിട്ടും.
-പ്രമോദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |