തിരുവനന്തപുരം: സ്ത്രീധന-ഗാർഹിക പീഡനങ്ങൾ നേരിടുന്നവർ മിസ്ഡ്‌കോൾ ചെയ്താൽ പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സഹിക്കാൻ തയ്യാറല്ലെന്ന് സ്ത്രീകൾ നിലപാടെടുക്കണം. നിയമം കൊണ്ടുമാത്രം സ്ത്രീധനം തടയാനാവില്ല. സ്ത്രീധനമെന്ന വിപത്ത് നേരിടാൻ സമൂഹവും മാറണം. സ്ത്രീകൾ പരാതിപ്പെടാൻ മുന്നോട്ടുവരുന്നത് നല്ല പ്രവണതയാണ്. വിസ്മയയുടെ മരണം അടക്കമുള്ള സംഭവങ്ങൾ പഠനത്തിന് വിധേയമാക്കണമെന്നും 30ന് വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റ ചാനലുകളോട് പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിൽ തന്റേത് നിയമപരമായ നടപടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നുവെങ്കിലും അതിന് മുതിർന്നില്ല. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് ആയുധങ്ങളുമായി വരുന്നവർ നിരപരാധികളല്ലെന്ന നിലപാടായിരുന്നു എടുത്തത്. ഇങ്ങോട്ട് വെടിവച്ചാൽ അങ്ങോട്ടും വെടിവയ്ക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുണ്ടാവുന്ന തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള അനുബന്ധ കുറ്റങ്ങൾ തടയാൻ പുതിയ നിയമം വേണം. മഹാരാഷ്ട്ര മോഡൽ സംഘടിത കുറ്റകൃത്യം തടയാനുള്ള നിയമം കൊണ്ടുവരണമെന്ന് സർക്കാരിന് ശുപാർശ നൽകി. കസ്റ്റഡി മരണം ഉണ്ടാകാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും.
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം സ്വയം വിലയിരുത്തുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് വിരമിക്കുന്നതെന്നും പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങളിൽ വസ്തുത എന്താണെന്ന് സ്വയം അറിയാമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കേരള പൊലീസിനെ നമ്പർ വൺ പദവിയിൽ നിലനിറുത്തുകയെന്നതാണ് ഇനി വരാൻപോകുന്ന പൊലീസ് മേധാവി നേരിടുന്ന വെല്ലുവിളി. മുഖ്യമന്ത്റി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധമാണുള്ളത്. രാഷ്ട്രീയക്കാരുടെ വിമർശനങ്ങൾ വെല്ലുവിളിയായി കണ്ട് പൊലീസ് തിരുത്തണമെന്നും ബെഹ്റ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |